തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടവരിൽ 353 കുടുംബശ്രീ അംഗങ്ങൾ. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമായാണ് ഇത്രയും കുടുംബശ്രീ അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടത്.
അയല്‍ക്കൂട്ടം അംഗങ്ങളും എ.ഡി.എസ് ഭാരവാഹികളും സി.ഡി.എസ് അംഗങ്ങളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് സി.ഡി.എസ് ചെയര്‍പേഴ്‌സൻമാര്‍, രണ്ട് വൈസ് ചെയര്‍പേഴ്‌സൻമാര്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. വാഴത്തോപ്പ്, വണ്ടന്മേട്, രാജകുമാരി, വെള്ളിയാമറ്റം, കൊക്കയാർ, കുമളി എന്നീ പഞ്ചായത്തുകളിലെ സി.ഡി.എസ് ചെയര്‍പേഴ്‌സൻമാരാണ് മത്സരരംഗത്തുണ്ടായിരുന്നത്.
ഇതിൽ വാഴത്തോപ്പ്, രാജകുമാരി പഞ്ചായത്തുകളിലെ ചെയര്‍പേഴ്‌സൻമാരാണ് വിജയിച്ചത്. ഒരു സി.ഡി.എസിൽനിന്ന് നാലു വനിതകളെങ്കിലും ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ടെന്ന് ജില്ല കോഓഡിനേറ്റർ മണികണ്ഠൻ പറഞ്ഞു. ഉപ്പുതറ പഞ്ചായത്തില്‍ പട്ടികവര്‍ഗ അനിമേറ്ററും വിജയിച്ചു.
ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കുമായി 672 കുടുംബശ്രീ അംഗങ്ങളാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ മാറ്റുരച്ചത്. ആറ് സി.ഡി.എസ് ചെയര്‍പേഴ്‌സൻമാര്‍ മത്സരിച്ചു. 52 ഹരിതകര്‍മ സേനാംഗങ്ങളും ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. തദ്ദേശ സ്ഥാപനങ്ങളില്‍ വനിത സംവരണ വാര്‍ഡുകളുടെ എണ്ണം വര്‍ധിച്ചതോടെയാണ് കുടുംബശ്രീ അംഗങ്ങള്‍ കൂടുതലായി തെരഞ്ഞെടുപ്പു രംഗത്തേക്ക് വന്നത്. വനിത വാര്‍ഡുകളില്‍ മത്സരിക്കാൻ മുന്നണികള്‍ കൂടുതലായി കണ്ടെത്തിയതും കുടുംബശ്രീ പ്രവര്‍ത്തകരെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.