നിർമാണം നടക്കുന്ന പാലം
അടിമാലി: കൊച്ചി- ധനുഷ് കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് പുതിയ പാലം നിർമാണം അവസാനഘട്ടത്തിൽ. പാതയുടെ നവീകരണ പ്രവൃത്തികളുടെ ഭാഗമായി പെരിയാറിന് കുറുകെ രാജഭരണ കാലത്ത് നിർമിച്ച പാലത്തിന് സമീപമാണ് പുതിയ പാലത്തിന്റെ നിർമാണം തകൃതിയിൽ നടക്കുന്നത്. ഓഗസ്റ്റ് മാസത്തോടെ പണികൾ പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ. 2027 മാർച്ച് വരെ കരാർ കമ്പനിക്ക് കാലാവധി ഉണ്ടായിരിക്കെയാണ് ആഗസ്റ്റിൽ നിർമാണ ജോലികൾ പൂർത്തിയാക്കുന്നത്. ഇടുക്കി- എറണാകുളം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ നേര്യമംഗലത്തുള്ള പാലം ഏഷ്യയിലെ ആദ്യ എ ക്ലാസ് ആർച്ച് പാലമാണ്. 90 വർഷങ്ങൾ പിന്നിട്ട പാലത്തിന് സമാന്തരമായാണ് ഉരുക്കുനിർമിത ആർച്ച് പാലം നിർമാണത്തിന് രണ്ടുവർഷം മുമ്പ് നടപടി ആരംഭിച്ചത്.
നിലവിലുള്ള ആർച്ച് പാലത്തിന് സമാന്തരമായാണ് പുതിയ പാലത്തിന്റെ നിർമാണ ജോലികൾ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നത്. പഴയ ആർച്ച് പാലത്തിന്റെ മാതൃകയിലാണ് 214 മീറ്റർ നീളമുള്ള പുതിയ ബോ സ്ട്രിങ് സ്റ്റീൽ ആർച്ച് പാലം നിർമിക്കുന്നത്. 42 മീറ്റർ നീളത്തിൽ അഞ്ച് സ്പാനുകളാണ് പുതിയ പാലത്തിനുള്ളത്. 13 മീറ്ററാണ് പാലത്തിന്റെ വീതി. വാഹനങ്ങൾക്ക് കടന്നു പോകുന്നതിന് എ"Neriamangalam Bridge; construction in final stage"ട്ട് മീറ്റർ വീതിയും ഇരുവശത്തും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും ഉണ്ടാകും. മൂന്ന് ബോ സ്ട്രിങ് സ്റ്റീൽ ഘടിപ്പിക്കുന്ന ജോലികളാണ് പൂർത്തിയാകാനുള്ളതെന്ന് നിർമാണ പുരോഗതി വിലയിരുത്തിയ ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.
അടുത്ത ദിവസങ്ങളിൽ 4, 5 സ്പാനുകളിലെ ആർച്ച് ഘടിപ്പിക്കൽ പൂർത്തിയാകും. പാലത്തിൽ പാകിയിട്ടുള്ള സ്റ്റീൽ പ്രതലത്തിൽ കോൺക്രീറ്റ് പ്രവൃത്തി കൂടി പൂർത്തീകരിക്കുന്നതോടെ അന്തിമ ഘട്ട പണികൾ മാത്രമാകും ബാക്കിയാകുന്നത്. പാലം പണി പൂർത്തിയാകുന്നതോടെ മൂന്നാറിലേക്കുള്ള സഞ്ചാരികൾക്കും മറ്റ് യാത്രക്കാർക്കും ഗതാഗതക്കുരുക്കില്ലാതെ സുഗമമായി പെരിയാറിനു കുറുകെയുള്ള പാലത്തിലൂടെ സഞ്ചരിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.