മലങ്കര ടൂറിസം പദ്ധതി പ്രദേശം
മുട്ടം: ഭരണ മാറ്റത്തിൽ പ്രതീക്ഷയർപ്പിച്ച് പുതുജീവൻ തേടുകയാണ് മലങ്കര ടൂറിസം പദ്ധതി. പുതിയ സർക്കാർ അധികാരമേൽക്കുന്നതോടെ മലമ്പുഴ മോഡൽ ടൂറിസം പദ്ധതി യാഥാർഥ്യമാകുമോ എന്നതാണ് നാട്ടുകാർ ചോദിക്കുന്നത്. പ്രതിപക്ഷ എം.എൽ.എ പി.ജെ. ജോസഫിന്റെ മണ്ഡലമായതിനാൽ പദ്ധതിയെ സർക്കാർ അവഗണിക്കുന്നു എന്നതായിരുന്നു യു.ഡി.എഫ് നേതാക്കളുടെ ഇതുവരെയുള്ള ആരോപണം. പുതിയ സർക്കാർ വരുന്നതോടെ പദ്ധതി യാഥാർഥ്യമാക്കും എന്നാണിവരുടെ പ്രതീക്ഷ.
പദ്ധതിക്കായി 2.50 കോടിയിലധികം രൂപ മുതൽ മുടക്കി നിർമിച്ച എൻട്രൻസ് പ്ലാസ ഇതുവരെ തുറന്ന് നൽകിയിട്ടില്ല. ഇതിൽ കഫ്റ്റീരിയ ഉൾപ്പെടെ സൗകര്യം ഉണ്ടെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല. വെള്ളം കുടിക്കാൻ പാർക്കിൽനിന്ന് 500 മീറ്റർ അകലെ പോകണം. മാസം തോറും ലഭിക്കുന്ന ലക്ഷക്കണക്കിന് രൂപയുടെ വരുമാനം അടിസ്ഥാന സൗകര്യ വികസനത്തിന് വിനിയോഗിക്കാൻ അധികൃതർ തയാറാകുന്നില്ല. എം.വി.ഐ.പിയുടേയും ടൂറിസം വകുപ്പിന്റെയും മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കി വരുന്നത്. അതിനാൽ തന്നെ അവിടെ നിർമാണ പ്രവർത്തികൾ നടപ്പാക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും ഇവർക്ക് സാധിക്കും. അതിന് അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 140 ഓളം സിനിമാ ചിത്രീകരണങ്ങൾ നടന്നിട്ടുള്ള മനോഹരമായ പ്രദേശമാണ് മലങ്കര ജലാശയവും തീരങ്ങളും. വളരെ കുറഞ്ഞ ചെലവിൽ മനോഹര ദൃശ്യവിരുന്ന് നൽകുമെന്നതിനാൽ സിനിമാ നിർമാതാക്കൾ ഇവിടം ആശ്രയിച്ചിരുന്നു. എന്നാൽ പുൽമേടുകൾ നിരത്തിയും മണ്ണിട്ട് ഉയർത്തിയും മാറ്റങ്ങൾ വരുത്തിയതിനാൽ സിനിമ നിർമാണം ഇപ്പോൾ നന്നേ കുറവാണ്. മലമ്പുഴ മോഡലിൽ മുട്ടത്തെ ഒരുക്കുക എന്നതായിരുന്നു പദ്ധതി. പാർക്കിന് സമീപം നിർമിച്ച ബോട്ട് ജെട്ടിയിൽ നിന്നും മൂലമറ്റം വരെ 11 കിലോമീറ്റർ ദൂരം മലങ്കര ജലാശയത്തിലൂടെ തന്നെ സവാരി നടത്താൻ കഴിയുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്.
ബോട്ടിങ്, സൈക്കിൾ സവാരി, കുതിരസവാരി, ബൊട്ടാണിക്കൽ ഗാർഡൻ, റോപ് വേ തുടങ്ങിയ അനന്ത സാധ്യതകളാണ് ഇവിടെയുള്ളത്. ഹൈഡൽ ടുറിസത്തിന്റെ ചെറിയ ഒരു നിർമാണ പ്രവൃത്തി മാത്രമാണ് പൂർത്തിയായത്. കൊടും വേനലിൽ മറ്റ് ജലാശയങ്ങൾ വറ്റിവരളുമ്പോൾ മലങ്കര ജലസമൃദ്ധമാകും. മൂലമറ്റം നിലയത്തിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിച്ച ശേഷം പുറന്തള്ളുന്ന വെള്ളം ഒഴുകിയെത്തുന്നത് മലങ്കര ജലാശയത്തിലേക്കാണ്. അതിനാൽ ഇവിടെ വേനലിലാണ് മഴക്കാലത്തേക്കാൾ അധിക ജലം ലഭിക്കുക. ഇങ്ങനെയൊക്കെയാണെങ്കിലും ഇവിടം കേന്ദ്രീകരിച്ചുള്ള ബൃഹത് ടൂറിസം പദ്ധതി ഇനിയും സ്വപ്‌നമായി തന്നെ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.