കുമളി: ഉദ്ഘാടനത്തിന് പിന്നാലെ അടച്ചുപൂട്ടിയ കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലെ എക്സ്റേ ലാബ് മാധ്യമം വാർത്തയെ തുടർന്ന് പ്രവർത്തനം തുടങ്ങി. കഴിഞ്ഞ വർഷം ജൂലൈ 13ന് ഉദ്ഘാടനം ചെയ്യപ്പെട്ട എക്സ് റേ യൂനിറ്റ് ടെക്നിഷ്യൻ ഇല്ലെന്ന കാരണത്താൽ ഉദ്ഘാടന ദിനംതന്നെ അടച്ചിരുന്നു. ആറുമാസം പിന്നിട്ടിട്ടും ടെക്നിഷ്യനെ നിയമിക്കാൻ കഴിയാതായതോടെ ലാബ് പ്രവർത്തനം ആരംഭിക്കുന്നത് അനിശ്ചിതമായി നീണ്ടു.
ആദിവാസികൾ, കൂലിത്തൊഴിലാളികൾ ഉൾപ്പെടെയുള്ള നിരവധി പേരുടെ ഏക ആശ്രയമാണ് കുമളിയിലെ കുടുംബാരോഗ്യ കേന്ദ്രം. ഇവിടെ 26.29 ലക്ഷം ചിലവിൽ എക്സ്റേ യൂനിറ്റ് സജ്ജീകരിച്ചത് ഏറെ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് ആറു മാസം പിന്നിട്ടിട്ടും ഒരു എക്സ്റേ പോലും എടുക്കാൻ കഴിയാതെ ലാബ് അടച്ചിട്ടിരുന്നത് രോഗികളെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു.
ലാബ് അടഞ്ഞുകിടന്നതു സംബന്ധിച്ച വാർത്തയെ തുടർന്ന് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ. കബീർ, കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. മീരാ ജോർജ് എന്നിവർ അടിയന്തരമായി ഇടപെട്ടാണ് ടെക്നിഷ്യനെ നിയമിച്ച് ലാബ് തുറന്നത്.
ടെക്നിഷ്യനായെത്തിയ എമി ഏബ്രഹാമിന് യൂനിറ്റ് സ്ഥാപിച്ച മുംബൈ കമ്പനിയിൽനിന്നുള്ള വിദഗ്ധരെത്തി പ്രവർത്തനം വിശദീകരിച്ച് നൽകിയതോടെ എക്സ്റേ ലാബ് ആറുമാസത്തിനു ശേഷം രോഗികൾക്ക് ആശ്വാസമായി പ്രവർത്തിച്ചു തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.