ലഹരിക്കാരെ മണത്തറിയാൻ ഇടുക്കി അതിർത്തിയിൽ ‘ലൈക്ക’ ഇറങ്ങി; പരിശോധന ശക്തം

കുമളി: സംസ്ഥാന സർക്കാറിന്റെ ലഹരിവേട്ടയെ സഹായിക്കാൻ അതിർത്തിയിൽ പൊലീസിന്റെ ഡോഗ് സ്ക്വാഡ് അംഗമായ ലൈക്ക എത്തി. തമിഴ്നാട് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് അതിർത്തി കടന്നെത്തുന്ന വാഹനങ്ങളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിക്കുന്ന ലഹരിസാധനങ്ങൾ മണത്ത് കണ്ടെത്താൻ ശേഷിയുള്ള നായെയാണ് പരിശോധനക്കെത്തിച്ചത്. ലഹരിവേട്ടയായ തൂഫാൻ ഹൈറേഞ്ചിൽ മന്ദഗതിയിലായതായി വാർത്തകൾ വന്നതോടെയാണ് പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി ഡോഗ് സ്ക്വാഡ് രംഗത്തെത്തിയത്. മുന്നറിയിപ്പില്ലാതെ അതിർത്തിയിലെ വഴികളിലെത്തി വാഹനങ്ങൾ പരിശോധിച്ച് ലഹരികടത്ത് കണ്ടെത്തുകയാണ് പൊലീസ് സംഘത്തിന്റെ ലക്ഷ്യം. തൂഫാൻ പ്രഖ്യാപിച്ച് ഇതിനോടകം, കുമളിപൊലീസ് 10 കേസുകൾ രജിസ്ട്രർ ചെയ്യുകയും 12 പ്രതികളെ അറസ്റ്റ് ചെയ്ത് 2.5 കിലോ കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.സംസ്ഥാന അതിർത്തി വഴിയായ കുമളിയിലൂടെ കഞ്ചാവ്, എം.ഡി.എം.എ എന്നിവക്ക് പുറമേ എസ്റ്റേറ്റ് മേഖലകളിലും അതിഥി തൊഴിലാളികൾ ധാരാളമുള്ള പ്രദേശങ്ങളിലും വിറ്റഴിക്കാൻ, ലഹരിചേർത്ത പുകയില-പാക്ക് ഉൽപന്നങ്ങളും ധാരാളമായി കടത്തുന്നതായി അധികൃതർക്ക് വിവരം ലഭിച്ചിരുന്നു. അതിർത്തിയിൽ എക്സൈസ് സംഘത്തിന്റെ പരിശോധനകൾ മാത്രമാണ് നിലവിലുള്ളത്. ആധുനിക സംവിധാനങ്ങളോ ഡോഗ് സ്ക്വാഡോ ഇല്ലാതെയാണ് എക്സൈസ് പരിശോധന.

നിർമാണ ജോലികൾക്കായി കമ്പം-കമ്പംമെട്ട് പാത അടച്ചതോടെ മുഴുവൻ വാഹനങ്ങളും കുമളി വഴിയാണ് കേരളത്തിലേക്ക് പ്രവേശിക്കുന്നത്. വാഹനങ്ങളുടെ വർധിച്ച തിരക്ക് മുതലെടുത്താണ് ലഹരി സംഘത്തിന്റെ കടത്ത് തുടരുന്നത്. കുമളി, കമ്പംമെട്ട്, ബോഡിമെട്ട് ചെക്കു പോസ്റ്റുകളിൽ ലഹരികടത്ത് കണ്ടെത്താൻ പോലീസിന്റെ പ്രത്യേക സ്ക്വാഡും ആധുനിക സംവിധാനകളും തുടർച്ചയായി ഉണ്ടായാൽ മാത്രമേ ലഹരികടത്ത് ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയൂവെന്ന് നാട്ടുകാർ പറയുന്നു.ചരക്ക് വാഹനങ്ങൾ, അന്തർ സംസ്ഥാന ബസുകൾ എന്നിവ വഴി, വലിയ തോതിൽ നടക്കുന്ന ലഹരി കടത്ത് തടയാൻ പൊലീസ്, എക്സൈസ്, മോട്ടോർ വാഹന വകുപ്പ് സംയുക്ത നീക്കം അത്യാവശ്യമാണെന്നാണ് നാട്ടുകാർ പറയുന്നത്.

Tags:    
News Summary - 'Laika' deployed at Idukki border to sniff out drug traffickers; inspection intensified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.