ഇന്ന് കാട്ടിലേക്ക് തുറന്നുവിടുന്ന മംഗള എന്ന കടുവ
കുമളി: രണ്ടുമാസം പ്രായമുള്ളപ്പോഴായിരുന്നു അവളുടെ ഒറ്റപ്പെടൽ. കടുവ സങ്കേതത്തിനുള്ളിലെ മംഗളാദേവി മലയടിവാരത്തിൽ കഴിഞ്ഞ നവംബറിലാണ് ആ കുഞ്ഞു കടുവയെ വനപാലകർ കണ്ടെത്തിയത്. ഇതുവരെ അവരുടെ സംരക്ഷണയിലായിരുന്നു. വ്യാഴാഴ്ച അവൾ സ്വന്തം വീട്ടിലേക്ക് മടങ്ങും. കാടിെൻറ സ്വച്ഛതയിലേക്ക്, സ്വൈരവിഹാരത്തിനായി. ലോക കടുവ ദിനമായ ഇന്ന് മംഗളയെ കാട്ടിലേക്ക് വിടാൻ ദേശീയ കടുവ സംരക്ഷണ അതോറിറ്റിയാണ് നിർദേശം നൽകിയത്. കുഞ്ഞായിരുന്നപ്പോൾ അവൾക്കുണ്ടായിരുന്ന അവശതകളെല്ലാം ഇപ്പോൾ മാറിക്കഴിഞ്ഞു. പിൻകാലുകൾക്കും കണ്ണിനുമുണ്ടായിരുന്ന പ്രശ്നങ്ങൾ എട്ടുമാസത്തെ പരിചരണത്തിലൂടെയാണ് പരിഹരിച്ചത്.
കുമളി കരടിക്കവലയിലെ ക്വാർട്ടേഴ്സിനു സമീപം പ്രത്യേക സൗകര്യം ഒരുക്കിയാണ് ഇതുവരെ പരിചരിച്ചത്. കടുവ സങ്കേതം െഡപ്യൂട്ടി ഡയറക്ടർ സുനിൽ ബാബു, എ.എഫ്.ഡി എമനു സത്യൻ എന്നിവരുടെ മേൽനോട്ടത്തിൽ ഡോക്ടർമാരായ ശ്യാം ചന്ദ്രൻ, നിഷ, സിബി എന്നിവർക്കായിരുന്നു പരിചരണ ചുമതല.
സ്വയം ഇരതേടി, സ്വാഭാവിക ആവാസവ്യവസ്ഥയുടെ ഭാഗമാക്കുക എന്നതാണ് കടുവയെ കാട്ടിൽ വിടുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി തേക്കടി റേഞ്ചിലെ കൊക്കരക്കണ്ടം ഭാഗത്ത് 22 അടി ഉയരത്തിലും പതിനായിരം അടി വിസ്തൃതിയിലും കമ്പിവേലി കെട്ടി തിരിച്ച് കടുവക്കുട്ടിക്കായി 'സ്വന്തം' വനം ഒരുക്കിയിട്ടുണ്ട്.
കടുവയെ നിരീക്ഷിക്കാൻ കാമറകളും സ്ഥാപിച്ചു. പ്രത്യേകം ഒരുക്കിയ സ്ഥലത്ത് എത്തുന്ന ചെറു ജീവികളെ വേട്ടയാടി ഭക്ഷിച്ച് സ്വയം കരുത്താർജിക്കുന്നതോടെ പെരിയാർ കടുവ സങ്കേതമെന്ന വിശാല മേഖലയിലേക്ക് തുറന്നു വിടാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ മുയൽ ഉൾെപ്പടെ ജീവികളെ വനപാലകർ തന്നെ ജീവനോടെ എത്തിക്കും. പിന്നീട്, ചുറ്റുവേലിയുടെ ഒരു ഭാഗം തുറന്ന് കേഴ, മ്ലാവ് എന്നിവക്ക് പ്രവേശിക്കാൻ വഴിയൊരുക്കും. ഇപ്പോൾ ഒമ്പത് മാസം പ്രായമുള്ള മംഗള കൂടുതൽ കരുത്തും ആരോഗ്യവതിയും ആകുന്നതോടെ കൊടും കാടിെൻറ വിസ്തൃതിയിലേക്ക് യാത്രയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.