തേക്കടിയിൽ വിനോദ സഞ്ചാരികൾക്കായി എത്തിച്ച
ബഗ്ഗികാർ
തേക്കടിയിൽ ഓടിത്തുടങ്ങി ബഗ്ഗി; കടുവക്കാട്ടിൽ ഇനി നിശ്ശബ്ദയാത്ര
കുമളി: പെരിയാർ കടുവ സങ്കേതത്തിനുളളിലൂടെ വന്യ ജീവികൾക്ക് ശല്യമുണ്ടാക്കുന്ന ശബ്ദ കോലാഹലങ്ങളില്ലാതെ യാത്രയ്ക്ക് അവസരമൊരുക്കി വനംവകുപ്പ്. തേക്കടി ചെക്ക് പോസ്റ്റ് മുതൽ ബോട്ട്ലാൻഡിങ് വരെയുള്ള മൂന്നര കിലോമീറ്റർ യാത്രയ്ക്ക് ചിലവേറുമെങ്കിലും ജീവികളെ സമീപത്തെത്തി കാണാനാവും. ബാറ്ററിയിൽ പ്രവർത്തിക്കുന്ന, ഡ്രൈവർ ഉൾപ്പടെ ആറ് പേർക്ക് യാത്ര ചെയ്യാവുന്ന രണ്ടു ബഗ്ഗി കാറുകളാണ് ഞായറാഴ്ച്ച മുതൽ ഓടിത്തുടങ്ങുക.14 ലക്ഷം രൂപ ചിലവിലാണ് രണ്ട് വാഹനങ്ങൾ വനം വകുപ്പ് വാങ്ങിയത്.
പക്ഷി, ശലഭ നിരീക്ഷണങ്ങൾക്കായി വിവിധ രാജ്യങ്ങളിൽ നിന്നും തേക്കടിയിലെത്തി ആഴ്ചകളോളം താമസിക്കുന്ന വിനോദ സഞ്ചാരികൾക്കാണ് ബഗ്ഗി കാർ ഏറെ ഉപകാരപ്പെടുക. വലിയ കാമറയും സാധനങ്ങളുമായി ചെക്പോസ്റ്റു മുതൽ ബോട്ട്ലാൻഡിങ് വരെ ചിത്രങ്ങൾ പകർത്തി സഞ്ചാരികൾക്ക് യാത്ര ചെയ്യാനാവും. ഒരാൾക്ക് 1000 രൂപയാണ് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള ബഗ്ഗി കാർ യാത്രാ നിരക്ക്. 1000 രൂപ നൽകുന്ന വിനോദ സഞ്ചാരിക്ക് പ്രവേശന ടിക്കറ്റ്, ബോട്ട് ടിക്കറ്റ് എന്നിവ നൽകും. ഇതിനൊപ്പം തേക്കടി ആമ പാർക്കിൽ നിന്നും തടാക തീരത്തേക്ക് ട്രക്കിങ്, ബോട്ട്ലാൻഡിങ്ങിൽ തടാകം കറുകേ കടന്ന് മുളചങ്ങാടത്തിലെ ചെറിയ സഞ്ചാരം ഇവയെല്ലാം ഉൾപ്പെടും. ചെക്കു പോസ്റ്റിൽ നിന്നും സഞ്ചാരികളുമായി പുറപ്പെടുന്ന വാഹനം ബോട്ട് സവാരി കഴിഞ്ഞെത്തുന്ന സഞ്ചാരിയെ തിരികെ ചെക്കു പോസ്റ്റിലെത്തിച്ചാണ് യാത്ര അവസാനിപ്പിക്കുക.
ബഗ്ഗി കാർ യാത്ര പാക്കേജ് വിദേശ വിനോദ സഞ്ചാരികളെയാണ് ആകർഷിക്കാൻ സാധ്യത. നിരക്ക് 1000 രൂപയെന്ന് കുറച്ചാൽ മാത്രമായിരിക്കും സ്വദേശ വിനോദ സഞ്ചാരികളെ ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.