മുൻ മുഖ്യമന്ത്രി കെ. കരുണാകരനിൽനിന്ന് ജോൺ കെ. തോമസ് അവാർഡ് ഏറ്റുവാങ്ങുന്നു (ഫയൽ ചിത്രം)
തൊടുപുഴ: 32 വർഷം മുമ്പ് കിണറ്റിൽ വീണ രണ്ടു വയസ്സുകാരനെ രക്ഷിച്ച ആലക്കോട് കല്ലിടുക്കിൽ ജോൺ കെ. ജോസ് എന്ന ജെയോച്ചൻ വിടവാങ്ങി. സ്വന്തം ജീവൻ പണയംവെച്ച് കുട്ടിയെ രക്ഷിച്ച െജയോച്ചന് അന്ന് രാഷ്ട്രപതിയുടെ ജീവൻരക്ഷ പതക് അവാർഡും ലഭിച്ചു. ആ വർഷം ഈ അവാർഡ് നേടിയ 12 മലയാളികളിൽ ഏക ഇടുക്കിക്കാരനുമാണ് ഇദ്ദേഹം.
1989 ഡിസംബർ 27നാണ് സംഭവം നടന്നത്. ആലക്കോട് സഹകരണ ബാങ്കിന്റെ കാർഷിക മേളക്ക് പോകാനിറങ്ങിയ ജയോച്ചൻ സ്ത്രീകളുടെ അലമുറകേട്ടാണ് അയൽവീട്ടിലെ കിണറ്റിൻ കരയിലെത്തിയത്. ആഴമേറിയ കിണറ്റിലേക്ക് നോക്കുമ്പോൾ മുങ്ങിത്താഴുന്ന കുരുന്നുജീവനാണ് കാണുന്നത്.
എല്ലാവരും സ്തബ്ധരായിരിക്കെ, ജയോച്ചൻ 25 അടി താഴ്ചയുള്ള കിണറ്റിലേക്ക് എടുത്തുചാടി. 16 അടി ആഴമുള്ള വെള്ളത്തിൽനിന്ന് ഉയർന്നപ്പോൾ കുട്ടിയും കൈയിലുണ്ടായിരുന്നു. പിന്നെ ഓടിക്കൂടിയവർ നൽകിയ വടത്തിൽ പിടിച്ച് രണ്ടുപേരും കരക്ക് കയറി. പഴയരിൽ അലിയാരുടെ മകൻ അഫ്സലാണ് അന്നത്തെ ആ കുട്ടി.
മരണത്തിന്റെ പിടിയിൽനിന്ന് കുട്ടിയെ രക്ഷിച്ച ജയോച്ചനെ അന്ന് പ്രശംസിക്കാത്തവർ ഉണ്ടായില്ല. പഞ്ചായത്ത് അധികൃതർ ഒരുക്കിയ സ്വീകരണത്തിൽ പാരിതോഷികവും നൽകി. പിന്നീടാണ് രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ചത്. മുൻ മുഖ്യമന്ത്രി കെ. കരുണാകരനിൽനിന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്. ജയോച്ചൻ വിട വാങ്ങിയത് അറിഞ്ഞ ആലക്കോടുകാർ വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവം വീണ്ടും ഓർമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.