കരിമണൽ പൊലീസ് സ്‌റ്റേഷൻ മുറ്റത്ത് സി.പി.ഒ അബ്ദുൽ സലീം മയിലിനു ഭക്ഷണം കൊടുക്കുന്നു
ചെറുതോണി: കരിമണൽ പൊലീസ് സ്‌റ്റേഷനിലെ നിത്യസന്ദർശകരാണ് മയിലമ്മയും അഞ്ചു മക്കളും. പൊലീസുകാർ നൽകുന്ന അരിയും ചോറും ബേക്കറി സാധനങ്ങളുമൊക്കെയാണ് ഇവരുടെ ഭക്ഷണം. കരിമണൽ പവർ സ്റ്റേഷന്റെ താഴെയുള്ള പെരിയാറ്റിൽനിന്നെത്തുന്നതാണ് ഈ അതിഥികൾ. സ്ഥിരമായി തീറ്റ കൊടുക്കുന്നതിനാൽ ഇവർ സ്റ്റേഷനിലുള്ള പൊലീസുകാരുമായി നല്ല സൗഹൃദത്തിലാണെന്ന് സി.പി.ഒ അബ്ദുൽ സലിം പറഞ്ഞു.
ഭക്ഷണം കൊടുക്കാൻ അൽപം താമസിച്ചാലും അവർ സ്റ്റേഷൻ പരിസരത്തു ചുറ്റിപ്പറ്റി നിൽക്കും. ഭക്ഷണം ഒരവകാശമെന്ന നിലയിൽ കിട്ടിയിട്ടെ മടങ്ങൂ. പൊലീസുകാർ ഉച്ചക്കു ഭക്ഷണം കഴിക്കുന്ന സമയം ഇവർക്കറിയാം. ആ സമയം നോക്കിയാണു വരവ്. ഭക്ഷണം കിട്ടിയാൽ പിന്നെ ഹാപ്പിയാണ്.
സ്റ്റേഷനകത്തും പുറത്തുമെല്ലാം സഞ്ചരിക്കും. മയിലമ്മ ചിലപ്പോഴൊക്കെ പീലിവിടർത്തും. പൊലീസ് സ്റ്റേഷനിലെത്തുന്നവർക്കെല്ലാം മയിലമ്മയും അഞ്ചു കുഞ്ഞുങ്ങളും കൗതുകക്കാഴ്ചയാണ്. പൊലീസുകാരുമായി ഇണക്കത്തിലാണെങ്കിലും പുറത്തുനിന്നു വരുന്നവരെ ഗൗനിക്കാറില്ല.
എന്നാൽ പൊലീസുകാർ വിളിച്ചാൽ ഓടിയെത്തും. ഉച്ചക്കു വന്നാൽ ചിലപ്പോൾ നാലുമണിവരെ നിന്നിട്ടേ ഇവർ മടങ്ങൂ. ഇവർ എന്നും വന്നുതുടങ്ങിയതോടെ ഇവർക്കുള്ള ഭക്ഷണം സ്റ്റേഷനിൽ കരുതിയിരിക്കുമെന്നും പൊലീസുദ്യോഗസ്ഥർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.