അടിമാലി: വൈദ്യുതി ബോർഡിന്റെ കമ്പിളികണ്ടം സെക്ഷൻ ഓഫിസിൽനിന്ന് മോഷണം പോയ ലക്ഷങ്ങൾ വിലമതിക്കുന്ന അലുമിനിയം കമ്പികൾ ബോർഡ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ വെള്ളത്തൂവൽ പൊലീസ് നാലു പേർക്കെതിരെ കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായതായി സൂചനയുണ്ട്. മുനിയറ സ്വദേശിയാണ് പിടിയിലായതെന്നാണ് വിവരം.
ബുധനാഴ്ചയാണ് സെക്ഷൻ ഓഫിസിന്റെ പിറകിൽ സൂക്ഷിച്ചിരുന്ന 1200 കിലോ വരുന്ന അലുമിനിയം കമ്പികൾ മോഷണം പോയത്. ഇതിന് രണ്ടുലക്ഷം രൂപയോളം വില വരും. മുൻ കരാർ ജീവനക്കാരനടക്കം നാലംഗ സംഘമാണ് സംഭവത്തിന് പിന്നിൽ. ജീവനക്കാരുടെ അന്വേഷണത്തിൽ മുനിയറ കരിമല റോഡിലെ സ്വകാര്യ വ്യക്തിയുടെ ആൾത്താമസമില്ലാത്ത വീട്ടിൽനിന്ന് മോഷണമുതൽ വ്യാഴാഴ്ച കണ്ടെത്തി.
പൊലീസ് എത്തിയപ്പോൾ കമ്പി ചെറുകഷണങ്ങളാക്കുകയായിരുന്ന നാലംഗ സംഘം കടന്നുകളഞ്ഞു. വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഈ വാഹനത്തിൽനിന്ന് രതീഷ്കുമാർ എന്നയാളുടെ എ.ടി.എം കാർഡും പൊലീസ് കണ്ടെടുത്തു. 11 കെ.വി ലൈൻ വലിക്കാൻ ഓഫിസിന് പിറകിൽ സൂക്ഷിച്ചിരുന്നതാണ് അലുമിനിയം റോളുകൾ. മോഷ്ടാക്കൾ റോഡിൽനിന്ന് ഉരുട്ടിവിട്ട അലുമിനിയം റോളുകളിൽ ഒരെണ്ണം ലക്ഷ്യംതെറ്റി സമീപവാസിയുടെ പുരയിടത്തിൽ വീണു. ഭൂവുടമ വിവരം വൈദ്യുതി ബോർഡ് ജീവനക്കാരെ അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.