പുഴയിൽ വീണ യുവാവിനെ അഗ്നിരക്ഷ സേന രക്ഷിക്കുന്നു
അടിമാലി: ചിന്നാർ വൈദ്യുതി നിലയത്തിന്‍റെ നിർമാണത്തിനിടെ ഡാമിന്‍റെ മുകളിൽനിന്ന് കാൽവഴുതി ചിന്നാർ പുഴയിൽ വീണ് ഒഴുക്കിൽപെട്ട അന്തർസംസ്ഥാന തൊഴിലാളിയെ അഗ്നിരക്ഷ സേന സാഹസികമായി രക്ഷപ്പെടുത്തി.
പശ്ചിമബംഗാൾ സ്വദേശി നഞ്ചൻ ഹജോങ്ങിനെയാണ് (20) അടിമാലി അഗ്നിരക്ഷ സേന രക്ഷിച്ചത്. ചൊവാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു അപകടം. പ്രോജക്ടിലെ നിർമാണത്തിനിടെ 40 അടി താഴ്ചയിൽ യുവാവ് പുഴയിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ കാലൊടിഞ്ഞു. പുഴയിൽ ശക്തമായ ഒഴുക്കായിരുന്നു. ഒഴുകപ്പോകുന്നതിനിടെ ഇയാൾ പുഴയുടെ നടുവിലെ പാറയിൽ പിടിച്ചുകയറി. അവശനിലയിലായ യുവാവിനെ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്ക് കൂടുതലായതിനാൽ സാധിച്ചില്ല.
ഇതോടെ അഗ്നിരക്ഷ സേനയെ വിവരം അറിയിച്ചു. അരമണിക്കൂറിനുള്ളിൽ അടിമാലിയിൽനിന്ന് സേന എത്തി. പുഴക്ക് കുറുകെ വടം കെട്ടി. കയറിൽ തൂങ്ങി അപകടത്തിൽപെട്ട തൊഴിലാളിയെ സാഹസികമായി ചുമന്ന് കരക്ക് എത്തിച്ചു. പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
അടിമാലി അഗ്നിരക്ഷ നിലയത്തിലെ സ്റ്റേഷൻ ഓഫിസർ കെ.ടി. പ്രഘോഷിന്‍റെ നേതൃത്വത്തിൽ ഫയർ ഓഫിസർമാരായ പി.എച്ച്. അഭിഷേക്, കെ.എൻ. രാധാകൃഷ്ണൻ, വി.വി. രാഗേഷ്, ബേസിൽ ബാബു, ബിനീഷ് തോമസ്, ടി.കെ. രാജേഷ്, എസ്. ജിനു, ഹോം ഗാർഡ് ജോർജ് ജോസഫ് എന്നിവർ രക്ഷാദൗത്യത്തിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.