അടിമാലി: പ്രായം തളർത്തിയെങ്കിലും തെരഞ്ഞെടുപ്പിനെക്കുറിച്ച് പറയുമ്പോൾ അലിയാരിക്കക്ക് ആവേശമാണ്. പുതു തലമുറയുടെ തെരഞ്ഞെടുപ്പ് പ്രചാരണ രീതികളിൽ ഏറെ വ്യത്യസ്തമാണെങ്കിലും കൊടി പിടിച്ചും മുദ്രാവാക്യം വിളിച്ചും ഒരു നാടിനെ വളർത്തിയെടുത്തതിൽ പഴയ തലമുറ വഹിച്ച പങ്ക് ഒരിക്കലും വിസ്മരിക്കാൻ കഴിയില്ലെന്ന് ആദ്യകാല മുസ് ലിം ലീഗ് നേതാവ് സി.എം. അലിയാർ പറയുന്നു.
പഴയ കാലത്തെ തെരഞ്ഞെടുപ്പ് പ്രചാരണം ഏറെ വ്യത്യസ്തമായിരുന്നു. വീട്ടുമുറ്റങ്ങൾ കേന്ദ്രീകരിച്ചും കവലകളിലുമൊക്കെയാണ് രാഷ്ട്രീയ സദസ്സുകൾ. രാത്രിയിൽ ചൂട്ട് കത്തിച്ച് ജാഥപോലെ വീടുകൾ കയറിയാണ് വോട്ടഭ്യർഥന. സ്ളിപ്പുമായി ഒരു കൂട്ടം ആളുകളാണ് അന്ന് വീട്ടിലേക്കു വരാറ്. ഓരോ വീട്ടുകാരോടും അന്നത്തെ നാടിന്റെ സ്ഥിതി വിശദമായി ചർച്ച ചെയ്യും. തെരഞ്ഞെടുപ്പ് കാലത്ത് അന്നും രാഷ്ട്രീയപാർട്ടികൾ വാഗ്ദാനങ്ങൾ നൽകിയിരുന്നു. അത് പാലിക്കാൻ അന്ന് പ്രത്യേകം ശ്രദ്ധയും ചെലുത്തിയിരുന്നു.
സി.എം. അലിയാർ
അന്നത്തെ രാഷ്ട്രീയക്കാർ ജനങ്ങളുടെ ദിവസേനയുള്ള ജീവിതത്തിൽ ഒപ്പം നിന്ന ആളുകളായിരുന്നാൽ വലിയ വാഗ്ദാനങ്ങളൊന്നുമായിരുന്നുമില്ല നൽകിയിരുന്നത്. തെരഞ്ഞെടുപ്പ് എത്തുമ്പോൾ ഇന്നും വലിയ ആവേശമാണ്. ശാരീരിക പ്രശ്നങ്ങളുണ്ടെങ്കിലും എനിക്ക് കഴിയുന്നത് വരെ നാടിന്‍റെ നന്മക്കായി വോട്ടവകാശം ഉപയോഗിക്കണമെന്നാണ് ആഗ്രഹമെന്നും അലിയാർ പറയുന്നു.
ജോലി സംബന്ധമായി വിവിധ സ്ഥലങ്ങളിൽ താമസിക്കുമ്പോളടക്കം ജില്ലയിൽ എത്തി തെരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിക്കുക ഉൾപ്പെടെ കാര്യങ്ങൾ ഊർജ്വസ്വലതയോടെയാണ് ചെയ്തത്. ലബ്ബാ സാഹിബ് പ്രസിഡന്‍റായി ജില്ലയിൽ മുസ്‌ലിം ലീഗ് പ്രവർത്തനം തുടങ്ങിയപ്പോൾ ജില്ലയിലെ രണ്ടാമത്തെ ജനറൽ സെക്രട്ടറിയായിട്ടാണ് അലിയാർ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാകുന്നത്.
1987 മുതൽ 1993 വരെ തൊടുപുഴ കുമാരമംഗലം പഞ്ചായത്തിലെ എഴാം വാർഡ് അംഗമായിരുന്നു. ജില്ല പഞ്ചായത്ത് രൂപീകരിക്കുന്നതിന് മുൻപ് ജില്ല വികസന സമിതി അംഗമായിരുന്നു. 1982 മുതൽ 1987 വരെ ആർ.ടി.ഒ ബോർഡ് അംഗമായും പ്രവർത്തിച്ചു. 21-ാം വയസിലാണ് ജില്ല ജനറൽ സെക്രട്ടറിയായത് . 22 -ാം വയസ്സിൽ ലീഗ് സംസ്ഥാന സമിതിയിൽ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി .
യൂത്ത് ലീഗ് എറണാകുളം ജില്ല ജനറൽ സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ വയസ് 72 കഴിഞ്ഞു. വിദ്യാലയവും വ്യാപാരവും ഒക്കെ നിർത്തി ഇപ്പോൾ അടിമാലിയിൽ സമാധാന ജീവിതം നയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.