കോടിക്കുളം: തൊടുപുഴ - വണ്ണപ്പുറം റോഡിൽ കോടിക്കുളം പഞ്ചായത്തിലെ ഓണംചിറ വളവിലും ബംഗ്ലാവ്കവല - ചൂടമ്മാവ് റോഡിലുമായി രണ്ട് ലോഡ് മാലിന്യം തള്ളിയത് ഒരാഴ്ചയായിട്ടും നീക്കം ചെയ്യാത്തതിൽ പരിസരവാസികളുടെ പ്രതിഷേധം.കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വിവിധതരം മാലിന്യങ്ങൾ ഈ രണ്ട് റോഡിലും പരിസരത്തെ പറമ്പിലുമായി തള്ളിയത്.ഏതോ ആക്രിക്കടയിലെ ഉപയോഗശൂന്യമായ പ്ലാസ്റ്റിക്, കെട്ടിട നിർമാണ അവശിഷ്ടങ്ങൾ, ചാക്കുകൾ, പഴന്തുണി, ചില്ലുകൾ, മറ്റ് അപകടകരമായ വസ്തുക്കൾ എന്നിവയാണ് തള്ളിയിരിക്കുന്നത്. സമീപവാസികൾ അറിയിച്ചതനുസരിച്ച് ശനിയാഴ്ച പഞ്ചായത്ത് പ്രസിഡന്‍റും മെമ്പർമാരും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
പിറ്റേദിവസം തന്നെ മാലിന്യം മാറ്റുമെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഒരാഴ്ച കഴിഞ്ഞിട്ടും മാലിന്യങ്ങൾ അവിടത്തന്നെ കിടക്കുകയാണ്. മാലന്യങ്ങൾ തള്ളിയ ആളെ കണ്ടെത്തുന്നതിനോ ശിക്ഷിക്കുന്നതിനോ മാറ്റുന്നതിനോ യാതൊരു നടപടിയും പഞ്ചായത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്ന് സമീപവാസികൾ പറയുന്നു.
കാളിയാർ മുതൽ ചാലക്കമുക്ക് വരെ റോഡിന്‍റെ ഇരുവശവും കാട് പിടിച്ച് കിടക്കുന്നതിനാൽ ഈ ഭാഗത്ത് അറവ് മാലിന്യമുൾപ്പെടെ തള്ളുന്നത് പതിവായി. റോഡിന്‍റെ ഇരുവശവും വെട്ടിത്തെളിച്ച് വൃത്തിയാക്കിയാൽ മാലിന്യം തള്ളൽ ഒരു പരിധി വരെ തടയാൻ കഴിയുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. സമീപ പഞ്ചായത്തുകളിലെല്ലാം വിവിധ ഇടങ്ങളിൽ കാമറ സ്ഥാപിച്ച് മാലിന്യം തള്ളുന്നതിനെതിരെ നടപടി സ്വീകരിച്ചെങ്കിലും കോടിക്കുളം പഞ്ചായത്തിൽ ഒരു കാമറ പോലും സ്ഥാപിച്ചിട്ടില്ല.ഉടൻ സ്ഥലത്തുനിന്ന് മാലിന്യം നീക്കം ചെയ്യാൻ നടപടി ഉണ്ടാകണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.