മാടിവിളിച്ച് മഴയും കുളിരും; സഞ്ചാരികൾ ഇടുക്കിയിലേക്ക്

അടിമാലി: കോവിഡ്‌ ആശങ്കകള്‍ കുറഞ്ഞതോടെ ഇടുക്കിയിലേക്കുള്ള സഞ്ചാരികളുടെ വരവുകൂടിയത് വിനോദസഞ്ചാര മേഖലക്ക് പ്രതീക്ഷ പകരുന്നു. സഞ്ചാരികളെത്തി തുടങ്ങിയതോടെ ഡി.ടി.പി.സിയുടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വരുമാനം കൂടിയിട്ടുണ്ട്.
കോവിഡ്‌ വ്യാപനത്തെ തുടർന്ന് മാസങ്ങളോളം കേന്ദ്രങ്ങൾ അടഞ്ഞുകിടന്നതിനാൽ ജീവനക്കാര്‍ക്ക്‌ ശമ്പളം നല്‍കുന്നതിലടക്കം ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ വലിയ വെല്ലുവിളി നേരിട്ടിരുന്നു. എന്നാല്‍, നിലവില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സജീവമാകുന്നത്‌ ജില്ലക്കാകെ പ്രതീക്ഷ നല്‍കുന്നതാണ്. വരും ദിവസങ്ങളില്‍ വിഷു, ഈസ്‌റ്റര്‍ ആഘോഷങ്ങള്‍ക്കായി കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നാണ്‌ പ്രതീക്ഷ.
സഞ്ചാരികൾ കൂടുതലായി എത്തിത്തുടങ്ങിയതോടെ ഡി.ടി.പി.സിയുടെ കീഴിലുള്ള 11 കേന്ദ്രങ്ങളിലും വരുമാനവും വര്‍ധിച്ചു. കഴിഞ്ഞ രണ്ട്‌ ദിവസത്തിനിടെ ഈ കേന്ദ്രങ്ങളിൽ മാത്രം എത്തിയത്‌ പതിനയ്യായിരത്തോളം സഞ്ചാരികളാണ്‌. രണ്ട്‌ ദിവസംകൊണ്ട്‌ ലഭിച്ചത്‌ മൂന്നേകാല്‍ ലക്ഷത്തോളം രൂപയാണ്.
കടുത്ത ചൂട്‌ ശമിപ്പിച്ച്‌ മഴ ലഭിച്ചതോടെ സഞ്ചാരികള്‍ക്ക്‌ ഹൈറേഞ്ചിലെ തണുത്ത കാലാവസ്ഥ ആസ്വദിക്കാവുന്ന സാഹചര്യമാണ്. മഴ പെയ്‌തതോടെ സമൃദ്ധമായ ജലാശയങ്ങളും മനോഹര കാഴ്‌ചയാണ്‌. പ്രജനന കാലശേഷം രാജമല തുറന്നതോടെ വരയാടുകളെ കാണാനും നിരവധി സഞ്ചാരികളെത്തിത്തുടങ്ങി. തേക്കടിയിലെ പുഷ്‌പമേളയും മൂന്നാറില്‍ ഉടന്‍ ആരംഭിക്കാനിരിക്കുന്ന പുഷ്പോത്സവവും കൂടുതൽ സഞ്ചാരികളെ ഇടുക്കിയിലേക്ക് ആകർഷിക്കും.
വരുംദിവസങ്ങളില്‍ സഞ്ചാരികളെത്തുന്നതോടെ ഇടുക്കിയുടെ വിനോദസഞ്ചാര മേഖല പഴയ പ്രതാപകാലത്തിക്ക് മടങ്ങിയെത്തുമെന്നാണ് ഡി.ടി.പി.സിയുടെ പ്രതീക്ഷ. ഒപ്പം വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച്‌ ഉപജീവനം നടത്തുന്ന ആയിരക്കണക്കിന്‌ കുടുംബങ്ങളും ആശ്വാസത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 04:46 GMT