ഭൂമി ഒന്നേയുള്ളൂ ജീവിതവും, അതുകൊണ്ടുതന്നെ ലോകം മുഴുവൻ കണ്ടുതീർക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് അധികവും. ലോകത്തിന്റെ അതിരുകൾ മായ്ക്കുന്നത് യാത്രക്കാരാണ്. ഒന്നോ രണ്ടോ ദിവസം മാത്രം ചെലവഴിച്ച് യാത്ര പോകുന്ന രീതി മാറി. ആഴ്ചകളും മാസങ്ങളും യാത്രചെയ്യുന്നവരും കൃത്യമായ ഷെഡ്യൂളുകളില്ലാതെ മാസങ്ങളോളം യാത്ര ചെയ്യുന്നവരെയുമെല്ലാം ഇപ്പോൾ കാണാം. യാത്രാവിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നവരും അതിൽനിന്ന് ലഭിക്കുന്ന വരുമാനം വരുംയാത്രകൾക്കായി ഉപയോഗിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
ആശയവിനിമയ സാധ്യതകളും ഗതാഗത സൗകര്യങ്ങളുമെല്ലാം യാത്രക്കാരുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ട്. ലോകം മൊത്തം ഒരു യാത്രാ മൂഡിലാണെന്നാണ് യു.എൻ ടൂറിസം പറയുന്നത്. കൈയിലൊരു പാസ്പോർട്ടും ബാഗുമായി ലോകം ചുറ്റാനിറങ്ങുന്ന സഞ്ചാരികളുടെ എണ്ണം 2024നെ അപേക്ഷിച്ച് 2025ൽ നാലു ശതമാനത്തോളം വർധിച്ചെന്നാണ് യു.എൻ ടൂറിസത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്. 2025ൽ ലോകമെമ്പാടും 152 കോടി രാജ്യാന്തര വിനോദസഞ്ചാരികളാണ് യാത്ര ചെയ്തത് -മുൻവർഷത്തെ അപേക്ഷിച്ച് ആറുകോടി പേരുടെ വർധന. സാമ്പത്തികമായി ഞെരുക്കം അനുഭവപ്പെടുന്നുണ്ടെങ്കിലും യാത്രകൾക്ക് ആളുകൾ പ്രധാന്യം നൽകുന്നുവെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2009നും 2019നും ഇടയിൽ പ്രതിവർഷം ശരാശരി അഞ്ചുശതമാനത്തോളം വർധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, കോവിഡ് മഹാമാരിയോടെ ഇതിൽ വൻ ഇടിവ് സംഭവിച്ചു. വിമാന ഗതാഗതത്തിന്റെ മെച്ചപ്പെട്ട സൗകര്യവും ലളിതമായ വിസ നടപടിക്രമങ്ങളുമാണ് യാത്രക്കാരുടെ എണ്ണം വർധിക്കാൻ കാരണമായതെന്നും യു.എൻ ടൂറിസം പറയുന്നു. യൂറോപ്പ്, ഏഷ്യൻ രാജ്യങ്ങളിലേക്ക് യാത്രക്കാരുടെ ഒഴുക്ക് ഉണ്ടായെങ്കിലും വിനോദ സഞ്ചാരികളെ സ്വീകരിക്കുന്നതിൽ വൻ കുതിച്ചുചാട്ടം നടത്തിയത് ആഫ്രിക്കൻ രാജ്യങ്ങളാണ്. ആഫ്രിക്കൻ സഞ്ചാരികളുടെ എണ്ണത്തിൽ എട്ടുശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.