കല്ലുങ്കൽപടി പാലം പ്രളയത്തിൽ തകർന്നു; നാട്ടുകാർക്ക് ഇന്നും ദുരിതയാത്ര

അധികൃതർ അറിയാൻ ചെറുതോണി: 2018ലെ പ്രളയത്തിൽ തകർന്ന പാലം നാലുവർഷം പിന്നിട്ടിട്ടും പുനർനിർമിക്കാൻ നടപടിയില്ല. അധികൃതരുടെ അവഗണനയിൽ എൺപതോളം കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ പെരിയാർവാലി കല്ലുങ്കൽപടി പാലം നാല്, ആറ് വാർഡുകളെ ബന്ധിപ്പിക്കുന്നതാണ്. 2018ലെ പ്രളയത്തിൽ പാലം തകർന്നടിയുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ ശ്രമഫലമായി താൽക്കാലിക സംവിധാനം ഒരുക്കിയാണ് ആളുകൾ സാഹസികമായി സഞ്ചരിച്ചിരുന്നത്. പുതിയ പാലം നിർമിക്കണമെന്ന് നാളുകളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. എൺപതോളം കുടുംബങ്ങളാണ് ഈ പാലത്തെ ആശ്രയിച്ച് ഇരുകരയിലുമായി കഴിയുന്നത്. നിരവധി സ്കൂൾ-കോളജ് വിദ്യാർഥികളും ഇതുവഴി ദിനംപ്രതി സഞ്ചരിക്കുന്നു. രോഗികളും കിടപ്പുരോഗികളുമായ നിരവധി പേർ ആശുപത്രി ഉൾപ്പെടെ ആവശ്യങ്ങൾക്ക് സാഹസികമായാണ് ഇതുവഴി പോകുന്നത്. ഈ പാലത്തിലൂടെ യാത്ര ബുദ്ധിമുട്ടാകുന്ന സാഹചര്യങ്ങളിൽ കിലോമീറ്റർ സഞ്ചരിച്ച് അട്ടിക്കളത്ത് എത്തി ബസിൽ കയറിയാണ് ചുരുളി, ആൽപ്പാറ സ്കൂളുകളിൽ വിദ്യാർഥികൾ എത്തുന്നത്. കാലവർഷത്തിനുമുമ്പ് പാലം പുനർനിർമിക്കാൻ അടിയന്തരമായി ജില്ല ഭരണകൂടം ഇടപെടണം എന്നാണ് നാട്ടുകാരുടെ ആവശ്യം. ചിത്രം: TDL kallumkalpadi palam പ്രളയത്തിൽ തകർന്ന കല്ലുങ്കൽപടി പാലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.