ലഹരിക്കടിപ്പെട്ട യുവാവ് നാട്ടുകാർക്ക് ഭീഷണിയാകുന്നു

മൂന്നാർ: ലഹരിക്ക് അടിപ്പെട്ട് അലഞ്ഞുനടക്കുന്ന യുവാവ് സ്ത്രീകൾക്കും കുട്ടികൾക്കും ഭീഷണിയാകുന്നതായി പരാതി. മാട്ടുപ്പെട്ടി എസ്റ്റേറ്റ് കൊരണ്ടക്കാട് ഡിവിഷനിലെ 26 കാരനാണ് പ്രദേശത്ത് നിരന്തര ഭീഷണിയായി ചുറ്റിക്കറങ്ങുന്നത്. പുരുഷന്മാർ ഇല്ലാത്ത സമയത്ത് ഇയാൾ വീടുകളിൽ സ്ത്രീകൾക്ക് മുന്നിൽ എത്തുക പതിവാണ്. കൊരണ്ടക്കാട്, മാട്ടുപ്പെട്ടി, ഗ്രഹാംസ് ലാൻഡ് തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിൽ ഇയാൾ അതിക്രമിച്ചുകയറി നഗ്നതപ്രദർശനവും ഭീകരാന്തരീക്ഷവും സൃഷ്ടിച്ചിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ ഇയാളെ ഒരു സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും അടുത്ത ദിവസംതന്നെ അവിടെനിന്ന് കടന്ന് വീട്ടിലെത്തി. പിന്നീട് പൊലീസ് ഇടപെട്ട് ഇയാളെ ലഹരിമുക്ത കേന്ദ്രത്തിലാക്കി. എന്നാൽ, അവിടെനിന്നും ആഴ്ചകൾക്കകം തിരികെ എത്തി. കഴിഞ്ഞ ദിവസവും ഇയാൾ ഗ്രഹാംസ് ലാൻഡിലെ ഒരുവീട്ടിൽ രാത്രിയിൽ എത്തി. പൊലീസ് എത്തിയാണ് ഇയാളെ അവിടെനിന്ന് മാറ്റിയത്. നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷനെ സമീപിക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.