ഉപയോഗശൂന്യമായ കിണറ്റില്‍ മരക്കഷണങ്ങള്‍ കണ്ടെത്തി

നെടുങ്കണ്ടം: ബാലന്‍പിള്ള സിറ്റിയില്‍നിന്ന് ചന്ദനമരം മോഷണംപോയ സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം തുടരുന്നതിനിടെ രാമക്കല്‍മേട്ടിലെ സ്വകാര്യ വ്യക്തിയുടെ ഉപയോഗശൂന്യമായ കിണറ്റില്‍ കുറെ മരക്കഷണങ്ങള്‍ കണ്ടെത്തി. 40 അടി താഴ്ചയുള്ള കിണറ്റിലാണ് മരക്കഷണങ്ങള്‍ കണ്ടെത്തിയത്. രാമക്കല്‍മേട്ടില്‍നിന്ന് 200 മീറ്റര്‍ താഴെയാണ് കിണര്‍. കിണര്‍ സ്ഥിതിചെയ്യുന്നിടത്തുനിന്ന് 50 മീറ്റര്‍ മാറിയാണ് വീട്. അവിചാരിതമായി പുരയിടത്തിലെത്തിയ വീട്ടുടമ പുരയിടത്തില്‍ തടിയുടെ ചെത്തുപൂള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ മരക്കഷണങ്ങള്‍ കണ്ടെത്തിയത്. വീട്ടുടമ അറിയിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പ് സ്ഥലത്തെത്തിയത്. കഴിഞ്ഞദിവസം ബാലന്‍പിള്ള സിറ്റിയില്‍നിന്ന് മോഷണംപോയ ചന്ദനമരമാണോ എന്ന സംശയത്തിലാണ് പ്രദേശവാസികള്‍. എന്നാല്‍, ഏറെ താഴ്ചയുള്ള കിണറ്റില്‍ കിടക്കുന്ന തടിക്കഷണങ്ങളെപ്പറ്റി വ്യക്തത ലഭിക്കണമെങ്കില്‍ പുറത്തെടുക്കണം. തിങ്കളാഴ്ച മരക്കഷണങ്ങള്‍ പുറത്തെടുത്ത് പരിശോധിക്കുമെന്ന് വനംവകുപ്പ് പറഞ്ഞു. രാമക്കല്‍മേട്ടില്‍നിന്ന് ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ വനംവകുപ്പും പൊലീസും അന്വേഷണം നടത്തിവിരുകയാണ്. അതിര്‍ത്തി മേഖലകള്‍ കേന്ദ്രീകരിച്ച് ചന്ദന മാഫിയ പ്രവര്‍ത്തിക്കുന്നതായി ഇവര്‍ക്ക് സൂചന ലഭിച്ചു. രാഹുല്‍, സഹോദരി രാഗി എന്നിവരുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തില്‍നിന്ന് 15ഓളം ചന്ദനമരങ്ങള്‍ മുറിക്കുകയും അഞ്ച് മരങ്ങളുടെ ചുവടുഭാഗം മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപോകുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.