ഫണ്ട് അനുവദിച്ചിട്ട് വര്‍ഷങ്ങള്‍; സ്‌കൂൾ കെട്ടിടം നിര്‍മാണം തുടങ്ങിയില്ല

അടിമാലി: ഫണ്ട് അനുവദിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സ്‌കൂള്‍ കെട്ടിടം നിര്‍മാണം തുടങ്ങാത്തതിൽ പ്രതിഷേധം. ഒന്നാം ക്ലാസ് മുതല്‍ പ്ലസ്ടുവരെ അഞ്ഞൂറിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ബൈസണ്‍വാലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ് ഈ ഗതികേട്. ആദിവാസികളും തമിഴ് ജനവിഭാഗവും തോട്ടം തൊഴിലാളികളും കര്‍ഷകരും കര്‍ഷക തൊഴിലാളികളുമായവരുടെ കുട്ടികള്‍ പഠിക്കുന്നതാണ് സ്‌കൂള്‍. 2018ലാണ് പുതിയ സ്‌കൂള്‍ കെട്ടിടം നിര്‍മിക്കാൻ മൂന്നു കോടി അനുവദിച്ചത്. പുതിയ കെട്ടിടം നിര്‍മിക്കാൻ പഴയത് പൊളിച്ചുനീക്കി തറ മണ്ണുപണി നടത്തി നിരപ്പാക്കിയിട്ട് രണ്ടു വിദ്യാഭ്യാസ വര്‍ഷങ്ങള്‍ പിന്നിട്ടു. മൂന്നു കോടി അനുവദിച്ചിരിക്കുന്നിടത്ത് 12 കോടിയുടെ പ്ലാനാണ് പൊതുമരാമത്ത് വകുപ്പ് തയാറാക്കിയത്. 12 കോടി മുടക്കി ബഹുനില കെട്ടിടം പണിയണമെങ്കില്‍ പൈലിങ് നടത്തണം. ഇതിനുതന്നെ രണ്ടരക്കോടി ചെലവ് വരും. 12കോടിയുടെ കെട്ടിടം നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പ് ചീഫ് എക്‌സി.എന്‍ജിനീയറുടെ ഓഫിസില്‍നിന്ന് അനുമതി വേണം. എന്നാല്‍, ഇവിടുത്തെ കുട്ടികള്‍ക്ക് പഠിക്കുന്നതിന് മൂന്നു കോടി മുടക്കി നിർമിക്കുന്ന ഇരുനിലക്കെട്ടിടം മതി എന്നാണ് പി.ടി.എയുടെ നിലപാട്. ഇതിന് പൈലിങ് ആവശ്യമില്ല. നിലവില്‍ ക്ലാസ് നടത്തുന്നതിന് വേണ്ടത്ര സൗകര്യമില്ലാത്തതുകൊണ്ട് ഹയര്‍ സെക്കൻഡറി വിഭാഗത്തിന്റെ മുകള്‍ഭാഗത്ത് ഷീറ്റ് മേഞ്ഞതിന്റെ വശങ്ങളില്‍ വല വലിച്ചുകെട്ടിയ ശേഷമാണ് ഹൈസ്‌കൂള്‍ വിഭാഗത്തിന് ക്ലാസ് നടത്തുന്നത്. ഈ അവസ്ഥക്ക് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ പി.ടി.എ നേതൃത്വത്തില്‍ സമരം നടത്താന്‍ യോഗം തീരുമാനിച്ചു. പി.ടി.എ പ്രസിഡന്റ് എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. എം.ടി.എ പ്രസിഡന്റ് സിജി രാജു, പി.ടി.എ വൈസ് പ്രസിഡന്റ് റോയി വള്ളോംകുഴിയില്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.