കാഴ്ചമറച്ച് പരസ്യബോര്‍ഡുകള്‍

അടിമാലി: റോഡ്​ വക്കില്‍ കൊടികളോ പരസ്യബോര്‍ഡുകളോ പാടില്ലെന്ന്​ വിധി നിലനില്‍ക്കെ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള ഭാഗത്താണ് പരസ്യബോര്‍ഡുകള്‍ വ്യാപകം. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേത് ഉള്‍പ്പെടെ റോഡിനോട് ചേര്‍ന്ന് നിരവധി ബോര്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ഇപ്പോള്‍ അനുമതി നല്‍കുന്നില്ലെന്ന് ദേശീയപാത മുവാറ്റുപുഴ ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ പറയുന്നു. എന്നാല്‍, ദിനംപ്രതിയെന്നപോലെ പരസ്യബോര്‍ഡുകള്‍ ദേശീയപാതയില്‍ പെരുകിവരുന്നു. യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ സ്ഥാപിച്ച ട്രാഫിക് സൈന്‍ ബോര്‍ഡുകള്‍ മറയുന്ന രീതിയിലും പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് ഡ്രൈവര്‍മാരുടെ ശ്രദ്ധമാറ്റുകയും റോഡ് സുരക്ഷ സന്ദേശം ലഭിക്കാതിരിക്കുകയും ചെയ്യുന്നു. ദേശീയപാതയോരങ്ങളിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നുണ്ട്. വീതി കുറവുള്ളതും കി​ഴുക്കാംതൂക്കായ കയറ്റിറക്കങ്ങളും ഹെയര്‍പിന്‍ വളവുകളും നിറഞ്ഞതാണ് ഈ പാത. നേര്യമംഗലം മുതല്‍ വാളറ വരെ റിസര്‍വ് വനമേഖലയാണ്. ഇരുട്ടുകാനം മുതല്‍ മൂന്നാര്‍വരെ റിസോര്‍ട്ടുകാരാണ് കൂടുതലും ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. നിയമലംഘനം നടത്തി ഉയര്‍ത്തുന്ന ബോര്‍ഡുകള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടവര്‍ കണ്ണടക്കുകയാണ്. അടിമാലി പഞ്ചായത്തില്‍ വാളറ മുതല്‍ കൂമ്പന്‍പാറ വരെയും പള്ളിവാസല്‍ പഞ്ചായത്തില്‍ കല്ലാര്‍ മുതല്‍ പള്ളിവാസല്‍ വരെയും മൂന്നാര്‍ ഹെഡ് വര്‍ക്‌സ് ഡാമിന് സമീപവും പോതമേട് റോഡിലുമാണ് പരസ്യബോര്‍ഡുകള്‍ വ്യാപകമായിട്ടള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.