തൊടുപുഴയിലെ പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തണം -മർച്ചന്‍റ് അസോ.

തൊടുപുഴ: ഉദ്ഘാടനശേഷം തുറന്നുകൊടുത്ത കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ഗതാഗതസൗകര്യം മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ മർച്ചന്‍റ്സ് അസോ. നിവേദനം സമർപ്പിച്ചു. പണിപൂർത്തിയായ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ മുറികളിലെ വാടകയിലും സെക്യൂരിറ്റിയിലും ഇളവ് അനുവദിക്കുക ,രാത്രികാല സർവിസുകൾ പുനരാരംഭിക്കുക എന്നീ ആവശ്യങ്ങളാണ് ഗതാഗത വകുപ്പ് മന്ത്രിക്ക് മുന്നിൽ വ്യാപാരികൾ സമർപ്പിച്ചത്. മുതലക്കോടം, വെങ്ങല്ലൂർ, കോലാനി തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിച്ചു സിറ്റി സർവിസുകൾ ആരംഭിക്കുന്നത് ടൂറിസം മേഖലയുടെ വളർച്ചക്കും ഹൈറേഞ്ചിന്‍റെ വികസനത്തിനും ആക്കംകൂട്ടും. തൊടുപുഴയിൽനിന്ന് ഹൈറേഞ്ചിലേക്ക് കൂടുതൽ സർവിസുകൾ ഉൾപ്പെടുത്തുക, ദീർഘദൂര സർവിസുകൾ തൊടുപുഴയിൽ നിന്ന് ആരംഭിക്കുക, തുടങ്ങിയ ആവശ്യങ്ങളും മന്ത്രിക്ക് മുന്നിൽ ഉന്നയിച്ചിട്ടുണ്ട്. തൊടുപുഴ മർച്ചന്‍റ്സ് അസോ. പ്രസിഡന്‍റ് രാജു തരണിയിൽ, വൈസ് പ്രസിഡന്‍റ് പി. അജീവ് തുടങ്ങിയവർ നിവേദനസംഘത്തിൽ ഉണ്ടായിരുന്നു. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി നിവേദന സംഘത്തിലുള്ളവർ പറഞ്ഞു. സ്‌കൂളിന് സമീപം മദ്യശാല സ്ഥാപിക്കാന്‍ നീക്കം തൊടുപുഴ: സ്‌കൂളിന് സമീപത്ത് വിദേശ മദ്യശാല സ്ഥാപിക്കാനുള്ള നീക്കത്തിൽ പരാതിയുമായി രക്ഷിതാക്കളും വിദ്യാര്‍ഥികളും. വര്‍ഷങ്ങളായി കരിമണ്ണൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മദ്യശാലയാണ് വിന്നേഴ്സ് പബ്ലിക് സ്‌കൂളിന് സമീപത്തേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നത്. ഇത് സംബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്‌കൂളിന് സമീപത്തുകൂടി കടന്നുപോകുന്ന തൊടുപുഴ-ഉടുമ്പന്നൂര്‍ റോഡരികിലെ വെയിറ്റിങ് ഷെഡിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ മദ്യശാല തുറക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ദിവസേന നിരവധി വിദ്യാര്‍ഥികളും അധ്യാപകരും സ്‌കൂളിലേക്ക് എത്തുന്നതും മടങ്ങിപ്പോകുന്നതും ഇതേ വെയിറ്റിങ് ഷെഡില്‍ വാഹനം കാത്തുനിന്നാണ്. സ്‌കൂളിന് സമീപം മദ്യശാല വന്നാല്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി സ്‌കൂള്‍ മാനേജ്മെന്‍റും പി.ടി.എ കമ്മിറ്റിയും വിദ്യാഭ്യാസ വകുപ്പ് മന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പധികൃതര്‍, എക്സൈസ് കമീഷണര്‍, ഡെപ്യൂട്ടി കമീഷര്‍, ബിവറേജസ് ജില്ല മാനേജര്‍ എന്നിവര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. കേരള കോൺഗ്രസ് ധർണ 11ന് തൊടുപുഴ: വന്യമൃഗശല്യം മൂലം നാശനഷ്ടമുണ്ടാവുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും വന്യമൃഗങ്ങളിൽനിന്ന് കൃഷിയെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ഇടുക്കി ജില്ല കമ്മിറ്റി നേതൃത്വത്തിൽ 11ന് രാവിലെ 10.30ന് ചെറുതോണിയിൽ കൂട്ടധർണ നടത്തും. ധർണ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വന്യമൃഗങ്ങളുടെ ആക്രമണംമൂലം ജനങ്ങളുടെ ജീവനും സ്വത്തിനും അപരിഹാരമായ നാശനഷ്ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് പാർട്ടി ജില്ല പ്രസിഡന്‍റ് പ്രഫ. എം.ജെ. ജേക്കബ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.