സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട വാഹനവും പ്രതിയും ഒരു വർഷത്തിനുശേഷം പിടിയിൽ

കട്ടപ്പന: സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട് കടന്നുകളഞ്ഞ വാഹനവും പ്രതിയും ഒരു വർഷത്തിനുശേഷം പിടിയിൽ. അണക്കര പുളിച്ചുമൂട്ടിൽ രാജനെ ഇടിച്ചിട്ട് കടന്നുകളഞ്ഞ കമ്പം പുതുപ്പെട്ടി സ്വദേശി ധനശേഖരനെയും ഇയാൾ ഓടിച്ച ബൊലേറോ ജീപ്പും ആണ് വണ്ടന്മേട് പൊലീസ് പിടികൂടിയത്. 2021 ജനുവരി 27ന് വണ്ടന്മേട് പാമ്പുപാറയിൽ ആയിരുന്നു അപകടം. പുറ്റടിയിൽനിന്ന് അണക്കരയിലേക്ക് വരുകയായിരുന്നു രാജൻ. പരിക്കേറ്റ് അബോധാവസ്ഥയിൽ കിടന്ന രാജനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശരീരം തളർന്ന രാജൻ ഇപ്പോഴും സുഖം പ്രാപിച്ചിട്ടില്ല. വണ്ടന്മേട് പൊലീസ് രാജൻ തനിയെ വീണ് അപകടം പറ്റി എന്ന് വ്യക്തമാക്കി കേസ് അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ, പൊലീസ് അന്വേഷണം തൃപ്തികരമല്ല എന്ന് കാണിച്ച് രാജന്‍റെ ഭാര്യ ഇടുക്കി പൊലീസ് മേധാവിക്കും കട്ടപ്പന ഡിവൈ.എസ്.പിക്കും പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈ.എസ്.പിയുടെ സ്പെഷൽ ടീമിനെ അന്വേഷണച്ചുമതല ഏൽപിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് കമ്പം പുതുപ്പെട്ടി സ്വദേശി ധനശേഖരനാണ് അപകടം ഉണ്ടാക്കിയതെന്ന് കണ്ടെത്തിയത്. തുടർന്ന്, പ്രതിയെയും വാഹനവും കസ്റ്റഡിയിലെടുത്തു. ജില്ല പൊലീസ് മേധാവി ആർ. കറുപ്പസ്വാമിയുടെ നിർദേശാനുസരണം കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ സജിമോൻ ജോസഫ്, കെ.എം. ബാബു, സി.പി.ഒമാരായ സിനോജ് ജോസഫ്, ജോബിൻ ജോസ്, ടോണി ജോൺ, അനീഷ്, അനൂജ്, ശ്രീകുമാർ, സുബിൻ എന്നിവർ ചേർന്നാണ് കേസ് അന്വേഷിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.