സർവേക്കല്ല് നാട്ടിയിട്ട് ഒന്നര പതിറ്റാണ്ട്; പെരുമറ്റം-ചള്ളാവയൽ ബൈപാസ് യാഥാർഥ്യമായില്ല

മുട്ടം: സർവേക്കല്ല് നാട്ടി ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും പെരുമറ്റം-ചള്ളാവയൽ ബൈപാസ് യാഥാർഥ്യമായില്ല. പെരുമറ്റം പാലം മുതൽ ചള്ളാവയൽ വരെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി കല്ലുകൾ സ്ഥാപിച്ചിരുന്നു. ശേഷം ഇടത്-വലത് കക്ഷികൾ മാറിമാറി ഭരിച്ചിട്ടും ബൈപാസ് മാത്രം യാഥാർഥ്യമായില്ല. ഇതുമൂലം തൊടുപുഴയുടെ ഉപനഗരമായി വളരുന്ന മുട്ടം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ്. ചില ഉടമകൾ സ്ഥലം ഏറ്റെടുപ്പിന് എതിരുനിന്നതോടെയാണ് അന്ന് ബൈപാസ് യാഥാർഥ്യമാകാതെ വന്നത്. എന്നാൽ, ശേഷം സ്ഥലം ഉടമകൾ ഉൾപ്പെടെ അനുകൂലമായെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടായില്ല. ആയിരക്കണക്കിന് വാഹനങ്ങൾ ദിനംപ്രതി സഞ്ചരിക്കുന്ന മുട്ടം ടൗണിൽ വേണ്ടത്ര വീതിയില്ലാത്തത് മൂലം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇതിനൊപ്പം അശാസ്ത്രീയ വാഹന പാർക്കിങ്ങുകൂടി ആകുന്നതോടെ വൈകുന്നേരങ്ങളിൽ നിശ്ചലമാകുന്ന അവസ്ഥയാണ്. ബൈപാസ് വന്നാൽ ഈരാറ്റുപേട്ട, പാലാ ഭാഗത്തേക്ക് പോകുകയും വരുകയും ചെയ്യുന്നവർക്ക് ടൗണിൽ കയറാതെ ഗതാഗതക്കുരുക്ക് ഒഴിവാക്കി സഞ്ചരിക്കാൻ കഴിയും. കൂടാതെ, പെരുമറ്റം ഭാഗത്തുനിന്ന് മുട്ടം ടൗണിൽ കയറാതെതന്നെ ശങ്കരപ്പള്ളി ഭാഗത്ത് എത്തുന്ന രീതിയിൽ ബൈപാസ് നിർമിക്കാനും പദ്ധതി വിഭാവനം ചെയ്തിരുന്നു. എന്നാൽ, ഇവയൊന്നും നടപ്പായില്ല. മൂലമറ്റം ഭാഗത്തുനിന്ന് ഈരാറ്റുപേട്ട, പാലാ ഭാഗത്തുനിന്ന് മുട്ടം ടൗണിലേക്കെത്തുന്ന വാഹനങ്ങൾ ഒരേ സമയം ഇരുദിശയിൽനിന്നുമാണ് തൊടുപുഴ റോഡിലേക്ക് പ്രവേശിക്കുന്നത്. തൊടുപുഴ ഭാഗത്തുനിന്ന് ഈരാറ്റുപേട്ട, പാലാ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും മൂലമറ്റത്തുനിന്ന് തൊടുപുഴ ഭാഗത്തേക്ക് വരുന്ന വാഹനങ്ങളും ടൗണിൽ മുഖാമുഖം എത്തുന്നു. പലപ്പോഴും തലനാരിഴക്കാണ് അപകടം ഒഴിവാകുന്നത്. വേഗനിയന്ത്രണ സംവിധാനം മുട്ടത്ത് നിലവിലില്ല. സ്കൂൾ സമയങ്ങളിൽപോലും വാഹനങ്ങൾ അതിവേഗത്തിലാണ് പോകുന്നത്. ടൗണിലേക്കെത്തുന്ന വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ സ്പീഡ് ബ്രേക്കറോ ഡിവൈഡറോ സ്ഥാപിച്ചാൽ അപകടസാധ്യത ഒഴിവാക്കാൻ കഴിയും. സ്കൂൾ സമയങ്ങളിൽ ഏറെ ബുദ്ധിമുട്ടിയാണ് വിദ്യാർഥികൾ റോഡ് മുറിച്ച് കടക്കുന്നത്. tdl mltm3 പെരുമറ്റം-ചള്ളാവയൽ ബൈപാസിന് വേണ്ടി ഒന്നര പതിറ്റാണ്ടുമുമ്പ് അളന്നുതിരിച്ച് പെരുമറ്റത്ത് സ്ഥാപിച്ച സർവേക്കല്ല്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.