വേനൽമഴയിലും കൊടുംകാറ്റിലും കനത്ത നാശം; മരംവീണ് രണ്ട് കാർ തകർന്നു

കട്ടപ്പന: കാഞ്ചിയാർ പേഴുംകണ്ടത്തും കക്കാട്ടുകടയിലും വേനൽമഴയിലും കൊടുംകാറ്റിലും കനത്ത നാശം. മരം വീണ് രണ്ട് കാർ തകർന്നു. ഈ സമയം യാത്രക്കായി കാറിൽ കയറിയ അഞ്ചുകുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. കാഞ്ചിയാർ കക്കാട്ടുകട വലിയവീട്ടിൽ ക്രിസ്റ്റിയുടെ വീടിനു മുന്നിൽ നിർത്തിയിട്ട രണ്ട് കാറിന്‍റെ മുകളിലേക്കാണ് കാറ്റിൽ വൻമരം വീണത്. വീട്ടുകാർ കാറിൽ കയറാൻ തുടങ്ങുന്ന സമയത്താണ് സംഭവം. ഈ സമയം ക്രിസ്റ്റിയുടെയും സഹോദരന്‍റെയും മക്കൾ ഉൾപ്പെടെ അഞ്ചു കുട്ടികൾ കാറിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേറ്റില്ല. തുടർന്ന് മാതാപിതാക്കളും വീട്ടുകാരും ചേർന്ന് മരച്ചില്ലകൾ മാറ്റി കുട്ടികളെ രക്ഷപ്പെടുത്തി. നാട്ടുകാരും വീട്ടുകാരും ചേർന്ന് മരം മുറിച്ചുനീക്കി. കാറുകൾക്ക് സാരമായ കേടുപാട് ഉണ്ടായി. ഇവരുടെ കൃഷിക്കും നാശമുണ്ടായി. ഇതേസമയം, കാഞ്ചിയാർ പേഴുംകണ്ടത്ത് ലൈനിലേക്ക് മരങ്ങൾ വീണ് വൈദ്യുതി തടസ്സം ഉണ്ടായി. നാട്ടുകാരും പഞ്ചായത്ത് അധികൃതരും ചേർന്ന് മരങ്ങൾ മുറിച്ചുമാറ്റി. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് കാഞ്ചിയാർ മേഖലയിൽ കനത്ത മഴയും കാറ്റും ആഞ്ഞടിച്ചത്. കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട് വാർഡുകളിലാണ് വ്യാപകനാശനഷ്ടം ഉണ്ടായത്. കാഞ്ചിയാർ സുമതിക്കട-ചന്ദ്രൻ കവല റോഡിലും കക്കാട്ടുകട-അഞ്ചുരുളി റോഡിലും മരങ്ങൾ കടപുഴകി നാശമുണ്ടായി. അഞ്ചുരുളി ടൂറിസ്റ്റ് കേന്ദ്രത്തിലേക്കും കോളനിയിലേക്കുമുള്ള റോഡുകളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വലിയതോതിലുള്ള നാശനഷ്ടമാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നത്. 11 കെ.വി ലൈനിലേക്ക് മരങ്ങൾ വീണ് പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായിരിക്കുകയാണ്. പ്രദേശത്തെ നിരവധി വീടുകളുടെ മുകളിലേക്ക് മരങ്ങളുടെ ശിഖരങ്ങൾ വീണിട്ടുണ്ട്. കൃഷിക്കും നശമുണ്ടായി. കക്കാട്ടുകട, കല്യാണത്തണ്ട് മേഖലകളിലും വ്യാപക കൃഷിനാശം ഉണ്ടായി. മേഖലയിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായി പഞ്ചായത്ത് അംഗം ഷാജി പറഞ്ഞു. ഫോട്ടോ. കാഞ്ചിയാർ വലിയവീട്ടിൽ ക്രിസ്റ്റിയുടെ വീടിനു മുന്നിൽ നിർത്തിയിട്ട കാറുകൾക്ക് മുകളിൽ മരം വീണപ്പോൾ ഫോട്ടോ. കാഞ്ചിയാർ-അഞ്ചുരുളി കോളനി റോഡിൽ വൈദ്യുതി ലൈനിൽ മരം വീണനിലയിൽ ഫോട്ടോ. കാഞ്ചിയാർ-അഞ്ചുരുളി റോഡിൽ മരം വീണപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.