കക്കൂസ് മാലിന്യം ആറ്റിൽ തള്ളി

കട്ടപ്പന: ടാങ്കർ ലോറിയിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യം കട്ടപ്പനയാറിൽ തള്ളി. നിരവധിപേർ കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന ജലം മലിനമായി. ടൗണിന്‍റെ വിവിധ ഭാഗങ്ങളിൽ കട്ടപ്പനയാറിലും കൈവഴികളിലും രണ്ടുദിവസമായി ടാങ്കർ ലോറികളിൽ കക്കൂസ് മാലിന്യം തള്ളുന്നുണ്ട്. കട്ടപ്പന സർക്കിൾ ജങ്ഷൻ റെസിഡന്‍റ് അസോ. പരിധിയിൽ പഴയ സെന്‍റ് മാർത്താസ് കോൺവെന്‍റിന് സമീപത്തുകൂടി ഒഴുകുന്ന കട്ടപ്പനയാറിന്‍റെ കൈവഴിയിലാണ് രാത്രിയുടെ മറവിൽ ഞായറാഴ്ച ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം കൊണ്ടുവന്ന് തള്ളിയത്. കഴിഞ്ഞ ദിവസം കട്ടപ്പന ബൈപാസ് റോഡരികിലെ തോട്ടിലും തള്ളിയിരുന്നു. മലിനജലം കുടിവെള്ള സ്രോതസ്സുകളെ മലിനമാക്കുമോ എന്ന ഭീതിയിലാണ് പരിസരവാസികൾ. ഒരാഴ്ചയായി ഈ മേഖലയിൽ നിരവധി ടാങ്കർ ലോറികൾ കക്കൂസ് മാലിന്യം ശേഖരിച്ച് നിർമാർജനം ചെയ്യുന്നുണ്ട്. എറണാകുളത്തെ പ്ലാന്‍റിൽ കൊണ്ടുപോയി നിർമാർജനം ചെയ്യാനെന്നുപറഞ്ഞ് ഓരോ ടാങ്കറിനും പതിനായിരത്തിലേറെ രൂപ വാങ്ങിയാണ് ഇത് ശേഖരിക്കുന്നത്. എന്നാൽ, ഇത് ടൗണിന് സമീപപ്രദേശത്തെ തോടുകളിലും നിർച്ചാലുകളിലുമാണ് ഒഴുക്കുന്നത്. നഗരസഭ അധികൃതർ പ്രശ്നത്തിൽ ഇടപെട്ട് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് റെസിഡന്‍റ് അസോ. അംഗമായ സണ്ണി തയ്യിൽ ആവശ്യപ്പെട്ടു. ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ അസോസിയേഷന്‍റെ നേതൃത്വത്തിൽ സ്ക്വാഡ് നിരീക്ഷണം നടത്താൻ നീക്കം തുടങ്ങി. ഫോട്ടോ. കട്ടപ്പന സർക്കിൾ ജങ്ഷന് സമീപം കട്ടപ്പനയാറിൽ മാലിന്യ നിഷേപം നടത്തിയതിനെ തുടർന്ന് ജലം മലിനമായനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.