സര്‍ക്കാര്‍ സ്ഥാപനങ്ങൾ നെടുങ്കണ്ടത്തിന് നഷ്ടമാകുന്നു; പ്രതിഷേധം വ്യാപകം

നെടുങ്കണ്ടം: നെടുങ്കണ്ടത്ത് നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന വിദ്യാലയങ്ങള്‍ അടക്കം വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങൾ നിര്‍ത്തലാക്കുന്നതിൽ വ്യാപക പ്രതിഷേധം. വര്‍ഷങ്ങളായി താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന ജനോപകാരപ്രദമായ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ചിലത് നിര്‍ത്തലാക്കാനും ചിലത് മറ്റു സ്ഥലങ്ങളിലേക്ക് പറിച്ചുനടാനുമുള്ള നീക്കമാണ് വിവാദമായത്. കെ.എസ്.ആർ.ടി.സി ഗാരേജ്, നഴ്‌സിങ് കോളജ്, ബി.എഡ് കോളജ്, ഐ.എച്ച്.ആര്‍.ഡി കോളജ്, ഗ്രാമീണ തൊഴില്‍ പരിശീലനകേന്ദ്രം, അഗ്നിരക്ഷാനിലയം, എന്‍.സി.സി തുടങ്ങി പത്തോളം സ്ഥാപനങ്ങളുടെ കടക്കലാണ് കത്തിവെച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ഗാരേജും ഓപറേറ്റിങ് സെന്‍ററും നെടുങ്കണ്ടത്തിന് നഷ്ടമായാല്‍ പൊതുജനങ്ങള്‍ക്ക് പുറംലോകത്തുനിന്ന് ഒറ്റപ്പെടുന്ന അവസ്ഥയാകും. ഗ്രാമീണ തൊഴില്‍ പരിശീലന കേന്ദ്രം ഇടുക്കിയിലേക്ക് മാറ്റാനാണ് ഉദ്യോഗസ്ഥ ലോബിയുടെ നീക്കം. സംസ്ഥാനത്ത് കോടതി ഇല്ലാത്ത ഏകതാലൂക്ക് ഉടുമ്പന്‍ചോലയാണ്. കോടതി നിര്‍മിക്കാന്‍ സ്ഥലം ഉണ്ടെങ്കിലും പരിഗണിക്കുന്നത് രാജാക്കാടിനെയാണ്. അഗ്നിശമന സേനക്ക് സ്ഥലം നല്‍കിയെങ്കിലും കെട്ടിടം നിര്‍മിച്ചില്ല. പോസ്‌റ്റ് ഓഫിസിന്‍റെ സ്ഥലം കാടുകയറി നശിക്കുകയാണ്. സ്ഥാപനം പ്രവര്‍ത്തിക്കുന്നതാകട്ടെ വാടകക്കെട്ടിടത്തിലും. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഐ.എച്ച്.ആര്‍.ഡി കോളജിന് ഇതുവരെ സ്ഥലം വാങ്ങി കെട്ടിടം നിര്‍മിച്ചിട്ടില്ല. ആറുവര്‍ഷം മുമ്പ് പഞ്ചായത്ത് താല്‍ക്കാലികമായി വിട്ടുനല്‍കിയ കെട്ടിടത്തിലാണ് അഗ്നിരക്ഷാ സേന പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്കും സ്വന്തമായി സ്ഥലമുണ്ട്. ചില തല്‍പരകക്ഷികളുടെ സ്വാധീനത്തില്‍ നെടുങ്കണ്ടത്തെ പല ഓഫിസുകളും നിര്‍ത്തലാക്കുകയും പറിച്ചുനടുകയുമാണ്. ഇതിനെതിരെ ശക്തമായ സമരത്തിനൊരുങ്ങുകയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.