ഡിപ്പോക്ക് സ്ഥലം ഏറ്റെടുത്തിട്ട് മൂന്നുവർഷം; നിർമാണത്തിന് ഇനിയും കാത്തിരിക്കണം

നെടുങ്കണ്ടം: കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെയും സ്റ്റാൻഡിന്‍റെയും നിര്‍മാണത്തിന് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് മൂന്നുവര്‍ഷമായിട്ടും തുടര്‍ നടപടി ഇല്ല. നെടുങ്കണ്ടം പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ചെമ്പകക്കുഴിയിലെ സ്ഥലമാണ് കെ.എസ്.ആര്‍.ടിസിക്ക് വിട്ടുനല്‍കിയത്. സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തതോടെ ഒന്നരപ്പതിറ്റാണ്ടത്തെ കാത്തിരിപ്പിന് അറുതിയായതായി നെടുങ്കണ്ടം നിവാസികള്‍ കരുതിയിരുന്നു. നെടുങ്കണ്ടം കെ.എസ്.ആര്‍.ടി.സിക്ക് ഗ്രാമപഞ്ചായത്ത് വിട്ടുനല്‍കിയ സ്ഥലമാണ് 2019ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. 2003-04ല്‍ സ്വകാര്യ ബസ് സ്റ്റാൻഡില്‍നിന്ന് അരക്കിലോമീറ്റര്‍ മാറി ചെമ്പകക്കുഴിയില്‍ 1.69 ഏക്കര്‍ സ്ഥലം ഗ്രാമപഞ്ചായത്ത് 15 ലക്ഷം രൂപക്ക് വിലക്ക് വാങ്ങിയിരുന്നു. 2015ല്‍ സ്ഥലം വിട്ടുനല്‍കാന്‍ പഞ്ചായത്ത് തീരുമാനിക്കുകയും സര്‍ക്കാറിന് കത്തുനല്‍കുകയും ചെയ്തു. 2015 സെപ്റ്റംബര്‍ 29ന് ഡിപ്പോയുടെ നിര്‍മാണ ഉദ്ഘാടനം അന്നത്തെ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. നിര്‍മാണോദ്ഘാടനത്തോടൊപ്പം സ്വകാര്യ ബസ് സ്റ്റാൻഡില്‍ കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ് സെന്‍ററും കിഴക്കേകവലയില്‍ ഓഫിസും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കിഴക്കേകവല ബി.എഡ് സെന്‍ററിന് സമീപത്തെ മിനി ബസ്സ്റ്റാൻഡ് വര്‍ക്ഷോപ്പിനായും കായിക സ്റ്റേഡിയത്തിനു സമീപത്തുള്ള സ്ഥലം 12 ബസുകള്‍ക്ക് പാര്‍ക്കുചെയ്യാവുന്ന തരത്തിൽ ഗ്രൗണ്ടും തയാറാക്കി. ഇന്നിതെല്ലാം മരവിച്ച മട്ടിലാണ്. ബസ് സ്റ്റാന്‍ഡ്, ജീവനക്കാര്‍ക്ക് താമസിക്കുന്നതിനുള്ള കെട്ടിടം, ഓഫിസ്, ഗാരേജ്, ഫ്യുവല്‍ സ്റ്റേഷന്‍ തുടങ്ങിയ സൗകര്യങ്ങളോടെ ഘട്ടംഘട്ടമായി നിര്‍മാണം പൂര്‍ത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു.ഡി.എഫ് ഡിപ്പോ നിര്‍മാണം ഉദ്ഘാടനം ചെയ്തപ്പോള്‍ 2021ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുസര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കല്‍ നിര്‍വഹിച്ചു. ഇതിനിടയില്‍ കെ.എസ്.ആര്‍.ടി.സി. നിയോഗിച്ച സമിതി സ്ഥലം സന്ദര്‍ശിച്ച് അനുകൂല റിപ്പോര്‍ട്ടും നല്‍കി. എന്നാല്‍, നടപടി ഉണ്ടായില്ല. ഇതിനിടയില്‍ പഞ്ചായത്ത് സ്ഥലം വിട്ടുനല്‍കാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് കെ.എസ്.ആര്‍.ടി.സിയും എന്നാല്‍, കെ.എസ്.ആര്‍.ടി.സി സ്ഥലമേറ്റെടുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് പഞ്ചായത്തും ആരോപണമുയര്‍ത്തിയിരുന്നു. തുടര്‍ന്ന് സ്ഥലം ഏറ്റെടുത്തു. ആദ്യഘട്ട നിര്‍മാണത്തിനായി തന്‍റെ ആസ്തിവികസന ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി എം.എം മണി പറഞ്ഞിരുന്നു. എന്നാല്‍, ഡിപ്പോ നിര്‍മാണത്തിന് എടുത്തിട്ട മണ്ണ് നികത്താന്‍ പോലും കഴിഞ്ഞിട്ടില്ലെന്നാണ് ആക്ഷേപം. idl ndk കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് വേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.