വില ഉയർന്നേപ്പാൾ വിളവില്ല ; കപ്പ കർഷകർക്ക് നിരാശ മാത്രം

അടിമാലി: പ്രളയം വ്യാപക നാശം വിതച്ച കപ്പ (മരച്ചീനി)ക്ക് വില ഉയര്‍ന്നു. ഒരുകിലോ കപ്പക്ക് 25 രൂപവരെയാണ് ഇപ്പോഴത്തെവില. പലയിടത്തും കപ്പ ലഭിക്കുന്നില്ലെന്ന് വ്യാപാരികളും ഹോട്ടലുടമകളും പറയുന്നു. മലയാളികളുടെ തീന്‍മേശയിലെ പ്രധാനവിഭവമായി മാറിയ കപ്പ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഉൽപാദിപ്പിച്ചിരുന്നത് ഇടുക്കി ജില്ലയിലാണ്. മറ്റ് ജില്ലകളിലേക്കും അന്തർസംസ്ഥാനങ്ങളിലേക്കും കപ്പ കയറ്റി അയച്ചിരുന്നു. എന്നാല്‍, ജില്ലയിലേക്ക് കപ്പ ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലായി കാര്യങ്ങള്‍. പുതിയ കൃഷി വ്യാപകമായി ചെയ്യുന്നുണ്ടെങ്കിലും എട്ട് മാസത്തോളം വേണം വിളവെടുപ്പിന്. പ്രളയവും വന്യമൃഗശല്യവും മൂലം ഉൽപാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണം. രണ്ടു മാസം മുമ്പ് ഒരു കിലോ കപ്പക്ക് 15-20 രൂപയായിരുന്നതാണ് ഇപ്പോള്‍ 25 രൂപയായത്. കപ്പ കിട്ടാനില്ലാതായതാണ് വില ഉയരാന്‍ കാരണം. കനത്ത മഴയെ തുടര്‍ന്ന് ഒട്ടേറെ കര്‍ഷകരുടെ കപ്പക്കൃഷി പാടെ നശിച്ചു. ഇതിനു പുറമേ വനാതിര്‍ത്തികളില്‍ ബാക്കിയായ കപ്പ വന്യമൃഗങ്ങളും തകര്‍ത്തതോടെ മറ്റു ജില്ലകളില്‍ നിന്ന് കൊണ്ടുവരേണ്ടതായും വന്നു. പ്രതികൂല സാഹചര്യമായതോടെ ജില്ലയില്‍നിന്ന് കപ്പക്കൃഷി വന്‍തോതില്‍ കുറയുകയും ചെയ്തു. കപ്പ ലഭ്യത കുറഞ്ഞതിനാല്‍ ഇനിയും വില ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. മുന്‍ വര്‍ഷങ്ങളില്‍ കപ്പ ഉല്‍പാദനം കൂടിയപ്പോള്‍ വിലയിടിഞ്ഞതിനാല്‍ പല കര്‍ഷകരും കൃഷി കൈെയാഴിഞ്ഞതും ലഭ്യതക്കുറവിനും വില വര്‍ധനവിനും കാരണമായി. വിലയുള്ളപ്പോള്‍ കപ്പയും കപ്പയുള്ളപ്പോള്‍ വിലയുമില്ലാത്തതാണ് തങ്ങള്‍ നേരിടുന്ന വലിയ പ്രതിസന്ധിയെന്നാണ് കര്‍ഷകർ പറയുന്നത്. കച്ചവടക്കാര്‍ കര്‍ഷകരില്‍നിന്ന് 10 മുതല്‍ 15 രൂപ നിരക്കില്‍ വരെ കപ്പ ശേഖരിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.