നെടുങ്കണ്ടത്ത് ആയുര്‍വേദ ആശുപത്രിക്ക് എത്ര കാത്തിരിക്കണം?

നെടുങ്കണ്ടം: പഞ്ചായത്ത് കനിഞ്ഞാല്‍ നെടുങ്കണ്ടത്ത്് കിടത്തിച്ചികിത്സയുള്ള ആയുര്‍വേദ ആശുപത്രി ആരംഭിക്കാന്‍ വകുപ്പ് തയാര്‍. ഗവ. ആയുര്‍വേദ ആശുപത്രി സ്ഥാപിക്കാന്‍ വകുപ്പ്​ തയാറാണെങ്കിലും മാറിവന്ന പഞ്ചായത്ത് ഭരണസമിതി വിമുഖത കാട്ടിയതാണ് പദ്ധതി നഷ്​ടമാകാന്‍ കാരണം. 10 വര്‍ഷത്തിലധികമായി ആശുപത്രിക്കാവശ്യമായ സൗകര്യം നല്‍കാന്‍ ഡി.എം.ഒ നെടുങ്കണ്ടം പഞ്ചായത്തിനോട് പലതവണ ആവശ്യപ്പെട്ടിരുന്നു. അനുകൂല നടപടിയുണ്ടായില്ല. വര്‍ഷങ്ങളുടെ കാത്തിരിപ്പിനും നിരന്തര നിവേദനങ്ങള്‍ക്കുംശേഷം ഇപ്പോള്‍ വീണ്ടും ആശുപത്രിക്ക് അനുമതിയായിട്ടുണ്ട്. എന്നാൽ, സ്ഥലസൗകര്യവും മറ്റും ഒരുക്കാന്‍ ഗ്രാമപഞ്ചായത്ത് തയാറാകുന്നില്ല. ചില വാര്‍ഡ്​ അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായാണ് അറിവ്. നെടുങ്കണ്ടം പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ കട്ടക്കാലായില്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവിടേക്ക് വാഹന സൗകര്യമില്ല. ഈ റൂട്ടില്‍ ബസ് സര്‍വിസ് പോലുമില്ല. നെടുങ്കണ്ടത്തുനിന്ന്​ 150 രൂപ ഓട്ടോക്കൂലി നല്‍കണം. എഴുകുംവയല്‍, ചേമ്പളം, കല്ലാര്‍, മുണ്ടിയെരുമ, തൂക്കുപാലം, രാമക്കല്‍മേട്, വട്ടപ്പാറ, പാമ്പാടുംപാറ, കോമ്പയാര്‍, പുഷ്പക്കണ്ടം എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്നത്് നെടുങ്കണ്ടത്താണ്. ഈ പ്രദേശങ്ങളില്‍നിന്നെല്ലാം ഭീമമായ തുക യാത്രക്കൂലി നല്‍കി നെടുങ്കണ്ടത്തെത്തിയശേഷം വീണ്ടും 300 രൂപ മുടക്കിവേണം കട്ടക്കാലയിലെത്താന്‍. ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് 10 വര്‍ഷം മുമ്പ് നെടുങ്കണ്ടം മാര്‍ക്കറ്റില്‍ ഗവ. ആയുര്‍വേദ ഉപകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍, തുടര്‍ന്ന് അധികാരത്തില്‍വന്ന പഞ്ചായത്ത് ഭരണസമിതി ഇത് അടച്ചുപൂട്ടി പഞ്ചായത്ത് ഓഫിസിനോട് ചേര്‍ന്നുള്ള ഇടുങ്ങിയ മുറിയിലേക്ക് മാറ്റി. ഒരാള്‍ക്ക് നിന്നുതിരിയാന്‍ പോലും സൗകര്യമില്ലാത്ത മുറിയില്‍ ഉപകേന്ദ്രം പ്രവര്‍ത്തിച്ചത് ആഴ്ചയില്‍ ഒരു ദിവസം മാത്രമായിരുന്നു. മാസങ്ങള്‍ക്കുശേഷം ഇതും അടച്ചുപൂട്ടി. സൗകര്യം ഒരുക്കിയാല്‍ കുറഞ്ഞത് 10 കിടക്കകളോടുകൂടിയ ആശുപത്രി പ്രവര്‍ത്തിപ്പിക്കാന്‍ ആരോഗ്യവകുപ്പ് തയാറാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.