ക്ഷീരവികസന വകുപ്പ് നൽകിയ പശുക്കൾക്ക് കുളമ്പുരോഗം

ആശങ്കയിൽ ക്ഷീരകർഷകർ ചെറുതോണി: ക്ഷീരവികസന വകുപ്പില്‍നിന്ന് ലഭിച്ച പശുക്കൾക്ക് കുളമ്പുരോഗം പിടിപെട്ടതോടെ കർഷകർ പ്രതിസന്ധിയിൽ. മണിയാറന്‍കുടിയിലാണ് കുളമ്പുരോഗം വ്യാപകമായിട്ടുള്ളത്. കേരളത്തില്‍നിന്ന് പശുവിനെ വാങ്ങാന്‍ ആഗ്രഹിച്ച കര്‍ഷകരെ ക്ഷീര വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ച് ഏജൻറ് മുഖേനെ തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽനിന്ന് വാങ്ങിപ്പിക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. 2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലാണ് കര്‍ഷകര്‍ക്ക് സബ്സിഡിയോടെ ക്ഷീരവികസന വകുപ്പ് പശുവിനെ അനുവദിച്ചത്. ഒരാഴ്ച മുമ്പാണ് മണിയാറന്‍കുടിയിലെ ക്ഷീരകര്‍ഷകൻ കുറവന്‍പിള്ളി തങ്കച്ചന്‍ കൃഷ്ണഗിരിയില്‍നിന്ന് പശുവിനെ വാങ്ങിയത്. 10 കര്‍ഷകരാണ് പാണ്ടിപ്പാറ സ്വദേശിയായ ജനപ്രതിനിധിക്കും ഉദ്യോഗസ്ഥർക്കുെമൊപ്പം കൃഷ്ണഗിരിയിലെത്തി കാലികളെ വാങ്ങിയത്. ഈ പശുക്കള്‍ക്കെല്ലാം കുളമ്പുരോഗം ബാധിച്ചതോടെ കര്‍ഷകര്‍ ആശങ്കയിലാണ്. 10 പശുക്കളെ വാങ്ങിയ ശേഷം 16 എണ്ണത്തെ വാങ്ങിയതായി രേഖ ചമച്ചതായും കര്‍ഷകര്‍ ആരോപിക്കുന്നു. പശുവിന് കുളമ്പുരോഗം സ്ഥിരീകരിച്ചതോടെ വീട്ടിലെ മറ്റു പശുക്കള്‍ക്കും രോഗം പടരുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. തങ്ങളുടെ ഏകവരുമാന മാര്‍ഗമായ പശുക്കള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ ക്ഷീരവികസന വകുപ്പ് നഷ്ടപരിഹാരം നല്‍കണമെന്നാണ് കര്‍ഷകർ ആവശ്യപ്പെടുന്നത്. പശുവിനെ വാങ്ങാൻ ഏജൻറിനും കര്‍ഷകര്‍ക്കുമൊപ്പം ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ പോയതില്‍ അഴിമതിയുണ്ടെന്നും ആരോപണമുണ്ട്. വാങ്ങിക്കാത്ത പശുക്കള്‍ക്കും രേഖകളുണ്ടാക്കിയത് സബ്സിഡി പണം തട്ടാനാണെന്നും ഇതിനെതിരെ മന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ക്ഷീരകര്‍ഷകര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.