ഉടുമ്പന്‍ചോലയിലെ പട്ടയ പ്രശ്‌നം: അവലോകന യോഗം ചേര്‍ന്നു

സര്‍ക്കാറിന് റിപ്പോര്‍ട്ട് നൽകും നെടുങ്കണ്ടം: നിരവധി ഭൂപ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന ഉടുമ്പന്‍ചോല താലൂക്കിലെ വിവിധ വില്ലേജുകളിലെ പട്ടയവിഷയങ്ങള്‍ അവലോകനം ചെയ്യുന്നതിന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം നെടുങ്കണ്ടത്ത് ചേർന്നു. ഇടുക്കി എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ ജോളി ജോസഫിൻെറ നേതൃത്വത്തിലായിരുന്നു യോഗം. ഓരോ മേഖലയിലെയും ഭൂവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാൻ താലൂക്കിലെ പഞ്ചായത്ത് പ്രസിഡൻറുമാരെയും വില്ലേജ് ഓഫിസര്‍മാരെയും ഉൾപ്പെടുത്തിയായിരുന്നു യോഗം. രാജകുമാരി ഭൂപതിവ് ഓഫിസില്‍ തഹസില്‍ദാറെയും കൂടുതല്‍ ഉദ്യോഗസ്ഥരെയും നിയമിക്കുക, താലൂക്കിലെ സർവേയർമാരുടെ കുറവ് പരിഹരിക്കുക, റീസർവേയും ചിന്നക്കനാലിലെ ഡിജിറ്റല്‍ സർവേയും പൂര്‍ത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടിയന്തരമായി നടപ്പാക്കണമെന്ന് വിവിധ പഞ്ചായത്ത് പ്രസിഡൻറുമാർ ആവശ്യപ്പെട്ടു. ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലെ പട്ടയ വിതരണം, രാജാക്കാട്, ചെമ്മണ്ണാര്‍ ഷോപ് സൈറ്റ് പട്ടയം, എച്ച്.ആര്‍.സി പട്ടയ വിതരണത്തിലെ തടസ്സം, ചിന്നക്കനാല്‍ മേഖലയിലെ ഭൂപ്രശ്നങ്ങള്‍, ഏലം കുത്തകപ്പാട്ടം തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡൻറ് ടി.ജെ. ഷൈന്‍ അധ്യക്ഷത വഹിച്ചു. ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യനും യോഗത്തില്‍ പങ്കെടുത്തു. ഉടുമ്പന്‍ചോല താലൂക്കില്‍ നിലനില്‍ക്കുന്ന പട്ടയപ്രശ്നങ്ങള്‍ പരിഹരിക്കാൻ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന്് ഡെപ്യൂട്ടി കലക്ടർ ജോളി ജോസഫ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.