ഉച്ചഭക്ഷണ വിതരണം: വിദ്യാലയങ്ങൾ കടക്കെണിയിലേക്ക്

വിലവർധന സർക്കാർ അറിഞ്ഞമട്ടില്ല അടിമാലി: ഒരു കുട്ടിക്ക് മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ 300 മില്ലിലിറ്റർ പാലും ഒരു മുട്ടയും നൽകണം. പാലിന് 15 രൂപയും മുട്ടക്ക് ആറുരൂപയുമാകും. മൂന്ന് ദിവസത്തേക്ക് ഉച്ചഭക്ഷണം നൽകാൻ ഒരു കുട്ടിക്ക് 24 രൂപയാണ് സർക്കാർ നൽകുക. മുട്ടക്കും പാലിനുമുള്ള 21 രൂപ കിഴിച്ച് ബാക്കി മൂന്ന് രൂപയുണ്ടാകും. ഇതുകൊണ്ടാണ് രണ്ടുതരം കറിയും കഞ്ഞിയും പാചകം ചെയ്തുനൽകേണ്ടത്. ഒരുരീതിയിലും കൂട്ടിമുട്ടിക്കാനാകാത്ത ഈ ഉച്ചഭക്ഷണകണക്കുകൊണ്ട് കടക്കെണിയിലായിരിക്കുകയാണ് വിദ്യാലയങ്ങൾ. സ്കൂൾ തുറന്ന് ഒരു മാസം തികയും മുേമ്പ ഉച്ചഭക്ഷണം കൊടുത്തവകയിൽ വലിയ ബാധ്യതയാണ് വിദ്യാലയങ്ങൾക്ക് വന്നുചേർന്നിട്ടുള്ളത്. 2016ലെ നിരക്കാണ് ഉച്ചഭക്ഷണ കാര്യത്തിൽ നിലവിലുള്ളത്. അഞ്ചുവർഷംകൊണ്ട് സാധന വിലയും പാചകവാതക വിലയും ഇരട്ടിയോളം വർധിച്ചു. എന്നിട്ടും സർക്കാർ ഇക്കാര്യം ഇതുവരെ അറിഞ്ഞമട്ടില്ല. 150 കുട്ടികൾവരെയുള്ള വിദ്യാലയത്തിൽ ഒരു കുട്ടിക്ക് ഒരുദിവസം എട്ടുരൂപ വീതം നൽകും. കുട്ടികൾ 150ൽ കൂടുതലായാൽ അധികമുള്ള വിദ്യാർഥികൾക്ക് ഏഴുരൂപ വീതം നൽകും. 500 ലധികം കുട്ടികളുണ്ടെങ്കിൽ അധികമുള്ള വിദ്യാർഥിക്ക് ആറുരൂപ മാത്രമേ നൽകൂ. 2016ലെ വിലയിൽനിന്ന് വലിയ വർധനയാണ് എല്ലാ സാധനങ്ങൾക്കും വന്നിട്ടുള്ളത്. 2016ൽ ലിറ്ററിന് 32 രൂപയുണ്ടായിരുന്ന പാലിന് ഇപ്പോൾ 46 രൂപയാണ്. 620 രൂപയുണ്ടായിരുന്ന പാചക വാതകത്തിന് 980 രൂപയും 3.5 രൂപ വിലയുണ്ടായിരുന്ന മുട്ടക്ക് ആറുരൂപയുമാണ്. 2016ൽ ഒരു കിലോക്ക് 14 രൂപയായിരുന്ന തക്കാളിക്ക് ഇപ്പോൾ 100 രൂപയിലെത്തി. ഉള്ളി, വെള്ളിച്ചെണ്ണ, പയർ വിലയും 100 മുതൽ 200 ശതമാനം വരെ വർധിച്ചു. വിലക്കയറ്റത്തോടൊപ്പം പ്രവൃത്തി ദിവസങ്ങൾ വർധിച്ചതും ഉച്ചഭക്ഷണ പദ്ധതിയെ കൂടുതൽ കടക്കെണിയിലാക്കുന്നു. മുമ്പ് ആഴ്ചയിൽ അഞ്ചു ദിവസമാണ് ഉച്ചഭക്ഷണം നൽകേണ്ടതെങ്കിൽ ശനിയാഴ്ച കൂടി പ്രവൃത്തിദിവസമായതുകൊണ്ട് ഇപ്പോൾ ആറ് ദിവസം നൽകണം. മൂന്നാഴ്ചയോളം ഉച്ചഭക്ഷണം നൽകിയിട്ടും ഇതുവരെ ഒരുരൂപപോലും വിദ്യാലയങ്ങൾക്ക് നൽകിയിട്ടില്ല. മുൻകാലങ്ങളിൽ മുൻകൂറായി തുക അനുവദിക്കാറുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.