യാത്രാക്ലേശം; ഗോത്രസാരഥി പദ്ധതി പുനരാരംഭിക്കണം

അടിമാലി: ആദിവാസി മേഖലകളില്‍നിന്ന് കുട്ടികളെ വിദ്യാലയങ്ങളില്‍ എത്തിക്കാൻ നടപ്പാക്കിവന്നിരുന്ന ഗോത്രസാരഥി പദ്ധതി പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോവിഡിനെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിടലിലേക്ക് പോകും മുമ്പുവരെ ഫലപ്രദമായി നടപ്പാക്കി വന്നിരുന്ന പദ്ധതിയായിരുന്നു ഇത്. ആദിവാസി മേഖലകളില്‍നിന്ന് കുട്ടികളെ വാഹനങ്ങളില്‍ സ്‌കൂളുകളിലെത്തിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ബന്ധപ്പെട്ട വകുപ്പില്‍നിന്ന് വാഹന ഉടമകള്‍ക്ക് തുകയും നല്‍കിപ്പോന്നിരുന്നു. പല ആദിവാസി മേഖലകളില്‍നിന്നും കുട്ടികള്‍ ഓട്ടോയിലോ മറ്റ് സ്വകാര്യ വാഹനങ്ങളിലോ ആണ് ഇപ്പോള്‍ വിദ്യാലയങ്ങളില്‍ എത്തുന്നത്. ജീപ്പുകളില്‍ മാത്രം സഞ്ചാരം സാധ്യമാകുന്ന ആദിവാസി മേഖലകളും ജില്ലയിലുണ്ട്. കോവിഡ് ആശങ്ക കണക്കിലെടുത്ത് സര്‍ക്കാര്‍ മാനദണ്ഡപ്രകാരം വാഹനങ്ങളില്‍ ഒരുമിച്ച് കയറ്റാവുന്ന കുട്ടികളുടെ എണ്ണത്തിനും പരിമിതിയുണ്ട്. ഓട്ടോ-ജീപ്പ് കൂലി നല്‍കി കുട്ടികളെ ദിവസവും സ്‌കൂളുകളില്‍ എത്തിക്കുക രക്ഷിതാക്കള്‍ക്ക് ഭാരിച്ച സാമ്പത്തിക ചെലവ് വരുത്തുന്നതാണ്. ഈ സാഹചര്യത്തിൽ ഗോത്ര സാരഥി പദ്ധതി അടിയന്തരമായി പുനരാരംഭിക്കണമെന്ന ആവശ്യമാണ് രക്ഷിതാക്കളുടെ ഭാഗത്തുനിന്നുയരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.