പച്ചക്കറി വിലയിൽ കൈപൊള്ളി കുടുംബങ്ങൾ: തമിഴ്നാട്ടിലും വില കുതിക്കുന്നു

കുമളി: കേരളത്തിലെ വിപണികളിലേക്ക് പച്ചക്കറി എത്തിക്കുന്ന തമിഴ്നാട്ടിൽ പച്ചക്കറി വില കുതിച്ചുയർന്നതോടെ കൈപൊള്ളിയത് ഇടത്തരക്കാരുടെ കുടുംബങ്ങൾക്കും ചെറുകിട ഹോട്ടലുകൾക്കും. തുടർച്ചയായി പെയ്ത മഴയിൽ പച്ചക്കറി കൃഷി വ്യാപകമായി നശിച്ചതിനാലാണ് തമിഴ്നാട്ടിലെ വിപണിയിൽ വില കുതിച്ചുയർന്നത്. ഉള്ളി, സവാള വില കുത്തനെ ഉയർന്നതിന് പിന്നാലെയാണ് മറ്റു പച്ചക്കറികൾക്കും വില വർധിച്ചത്. കമ്പം, ഉത്തമപാളയം, തേനി എന്നിവിടങ്ങളിലെ ചന്തകളിൽനിന്നാണ് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്ക് പച്ചക്കറി, മുട്ട, പാൽ എന്നിവ എത്തുന്നത്. തമിഴ്നാട്ടിലെ വിലവർധനക്ക് പിന്നാലെ കേരളത്തിലെ വിപണികളിലും വില കുതിച്ചുയർന്നു. കിലോക്ക് 120രൂപ വരെ ഉയർന്ന ഉള്ളിയുടെ വില 60-75 വരെയായി കുറഞ്ഞെങ്കിലും വെണ്ടക്കയുടെ വില കമ്പത്ത് 65ഉം കേരളത്തിൽ 80ഉം ആണ്. മറ്റ് പച്ചക്കറികളുടെ കമ്പം വിപണിയിലെ വില കത്രിക്ക-45, തക്കാളി-25, പടവലം-25, പാവയ്ക്ക-55, മുരിങ്ങക്ക-55, മത്തങ്ങ-12, പച്ചമുളക്-50, തേങ്ങ-45, ബീറ്റ്റൂട്ട്-36, മുള്ളങ്കി-30, ബട്ടർ ബീൻസ്-60, കാരറ്റ്-32, ചേമ്പ്-60, ഉരുളക്കിഴങ്ങ്-32, സവാള-45, മാങ്ങ-65, നാരങ്ങ-40 എന്നിങ്ങനെയാണ്. ഇതിൽനിന്ന് 20-30 രൂപ വരെ കിലോക്ക് വർധനയാണ് കേരളത്തിലെ വിപണികളിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.