കോവിഡ്; സൗജന്യ ചികിത്സ സ്വകാര്യ ആശുപത്രികളിലും

തൊടുപുഴ, കട്ടപ്പന, മൂന്നാര്‍ എന്നിവിടങ്ങളിലെ ആറ് ആശുപത്രികളില്‍ സൗകര്യം തൊടുപുഴ: ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ ആറ് സ്വകാര്യ ആശുപത്രികളിലും സൗജന്യമായി കോവിഡ് ചികിത്സ നല്‍കാന്‍ തീരുമാനമായി. തൊടുപുഴ, കട്ടപ്പന, മൂന്നാര്‍ എന്നിവിടങ്ങളിലെ ആറ് ആശുപത്രികളില്‍ ഇനി കോവിഡ് രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭിക്കും. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ സൗകര്യം ഏര്‍പ്പെടുത്തുന്നത് ആളുകൾക്ക് പ്രയോജനമാണ്. ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ജില്ലയില്‍ സ്വകാര്യ ആരോഗ്യമേഖലയിലും കോവിഡ് രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭിക്കാന്‍ സാഹചര്യമൊരുങ്ങിയത്. കോവിഡ് രോഗികള്‍ക്ക് മതിയായ ചികിത്സ ലഭിക്കാത്ത സാഹചര്യത്തില്‍ വിവരാവകാശ പ്രവര്‍ത്തകനായ ടോം. തോമസ് പൂച്ചാലില്‍ ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിയെ സമീപിച്ചിരുന്നു. കോവിഡ് ബാധിച്ച രോഗി മതിയായ ചികിത്സ ലഭിക്കാതെ മരിച്ച സംഭവവും ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടർന്ന് ലീഗല്‍ സര്‍വിസസ് അതോറിറ്റി 10 സ്വകാര്യ ആശുപത്രികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ചികിത്സ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് അതോറിറ്റിയുടെ നിര്‍ദേശപ്രകാരം കലക്ടറും ആശുപത്രികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതില്‍ ആറ് ആശുപത്രികളാണ് കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നൽകാൻ സന്നദ്ധമായി മുന്നോട്ടുവന്നത്. കാരുണ്യ സുരക്ഷ പദ്ധതിക്ക് കീഴില്‍ രജിസ്റ്റർ ചെയ്ത ആശുപത്രികളിലാണ് സൗജന്യ ചികിത്സ ലഭ്യമാക്കുന്നത്. പുതുതായി പദ്ധതിയില്‍ രജിസ്റ്റർ ചെയ്ത ആശുപത്രികളും ഇതില്‍പ്പെടും. കാര്‍ഡില്ലാത്ത രോഗികള്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നല്‍കുന്ന റഫറിങ് ലെറ്ററുമായി എത്തിയാല്‍ ചികിത്സ സൗജന്യമായി ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.