തൊടുപുഴ: മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച 'ദൃശ്യം' സിനിമയുടെ രണ്ടാംഭാഗത്തിൻെറ ചിത്രീകരണത്തിന് ഒരുക്കം പൂർത്തിയാക്കി പ്രധാന ലൊക്കേഷനായ തൊടുപുഴയും പരിസരപ്രദേശങ്ങളും. തിയറ്ററുകളിൽ നിറഞ്ഞോടിയ ചിത്രത്തിൻെറ തുടർച്ചക്കായി മോഹൻലാലടക്കം അഭിനേതാക്കൾ ചൊവ്വാഴ്ച തൊടുപുഴയിലേക്കെത്തും. ഇതിനിടെ ദൃശ്യം 2വിൻെറ ലൊക്കേഷൻ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി. മോഹൻലാലാണ് ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മോഹൻലാലിനെയും മീനയെയും കൂടാതെ മക്കളായി അഭിനയിച്ച അൻസിബ ഹസൻ, എസ്തർ അനിൽ എന്നിവരും ചിത്രത്തിലുണ്ട്. ജോർജ്കുട്ടി, റാണി, അഞ്ചു, അനുമോൾ എന്നീ കഥാപാത്രങ്ങളായാണ് ഇവർ എത്തുന്നത്. ആറുവർഷത്തിനുശേഷം ജോർജ് കുട്ടിക്കും കുടുംബത്തിനുമൊപ്പം എന്ന അടിക്കുറിപ്പോടെ സംവിധായകൻ ജീത്തു ജോസഫും ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ദൃശ്യവും അതിൻെറ തമിഴ് റീമേക്കായ പാപനാശവുമൊക്കെ ചിത്രീകരിച്ച ഭാഗ്യ ലൊക്കേഷനായ തൊടുപുഴയും പരിസരങ്ങളും തന്നെയാണ് ദൃശ്യം 2 വിലും അഭ്രപാളിയിലെത്താനൊരുങ്ങുന്നത്. ഒന്നാംഭാഗത്തിലെ മോഹൻലാലിൻെറ കഥാപാത്രമായ ജോർജ് കുട്ടിയുടെ വീട് സിനിമക്കായി വീണ്ടും ഒരുങ്ങിക്കഴിഞ്ഞു. വഴിത്തലയിലെ പറമ്പിൽ ജോസഫിൻെറ വീട്ടിലാണ് ഷൂട്ടിങ്. സിനിമയുടെ പ്രധാന ലോക്കേഷൻ തൊടുപുഴ വഴിത്തലയിലെ വീട് തന്നെയാണ്. ഇവിടെ 18 ദിവസത്തോളമാണ് ഷൂട്ടിങ് നിശ്ചയിച്ചിരിക്കുന്നത്. ഏഴുവര്‍ഷത്തിന് ശേഷമാണ് ജോര്‍ജ് കുട്ടിയും കുടുംബവും ഈ വീട്ടിലേക്ക് താമസിക്കാനെത്തുന്നത്. അവരെ സ്വീകരിക്കാന്‍ തയാറായി നില്‍ക്കുകയാണ് വീടിൻെറ ഗൃഹനാഥന്‍ േജാസഫ് മഠത്തില്‍ പറമ്പിൽ. ചിത്രത്തോടൊപ്പം വീടും ഹിറ്റായതോടെ തമിഴ് റീമേക്ക് പാപനാശവും ഇവിടെ തന്നെയാണ് ചിത്രീകരിച്ചത്. മോഹന്‍ലാല്‍ അടക്കം താരങ്ങള്‍ എത്താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നാട്ടുകാരും. എന്നാൽ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ചിത്രീകരണമായതിനാൽ വീടിൻെറ പരിസരത്തേക്കുപോലും ആരെയും പ്രവേശിപ്പിക്കാൻ സാധ്യത ഇല്ലെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ഏകദേശം 50 ദിവസത്തോളം തൊടുപുഴ, കാഞ്ഞാർ എന്നിവിടങ്ങളിലായി ചിത്രീകരണമുണ്ടാകും. ആശീർവാദ് സിനിമാസിൻെറ ബാനറിൽ ആൻറണി പെരുമ്പാവൂർ തന്നെയാണ് രണ്ടാംഭാഗവും നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.