ദുരിതമാണ്, കാരിക്കോട്-അഞ്ചിരി-ആനക്കയം യാത്ര

തൊടുപുഴ: കാരിക്കോട്-അഞ്ചിരി-ആനക്കയം റോഡിലൂടെയുള്ള യാത്ര ദുരിതംവിതച്ചിട്ടും അധികൃതർക്ക് കുലുക്കമില്ല. നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിൽ ഗതാഗതം അതീവ ദുഷ്കരമായെങ്കിലും വൻ കുഴികൾ അടക്കാൻപോലും നടപടി എടുക്കുന്നില്ല. തൊടുപുഴ നഗരസഭ, ഇടവെട്ടി, ആലക്കോട് പഞ്ചായത്തുകളിലൂടെയും കടന്നുപോകുന്ന റോഡ് ഭൂരിഭാഗവും തകർന്ന് യാത്രചെയ്യാൻപോലും കഴിയാത്ത അവസ്ഥയിലാണ്. കാരിക്കോട് മുതൽ റോഡിൽ രൂപപ്പെട്ട കുഴികൾ ഓരോ ദിവസം ചെല്ലുന്തോറും വലിയ ഗർത്തങ്ങളായി മാറുകയാണ്. സർവിസ് ബസുകളും സ്കൂൾ ബസുകളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണ് തകർന്നത്. കല്ലാനിക്കൽ സ്കൂളിലേക്കും ബാങ്കുകൾ, തെക്കുംഭാഗം രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം, സർക്കാർ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. കല്ലാനിക്കൽ സ്കൂൾ ജങ്ഷൻ, തെക്കുംഭാഗം, അഞ്ചിരി തുടങ്ങിയ ഭാഗങ്ങളിൽ പലഭാഗവും കുഴികൾ രൂപപ്പെട്ട് വലിയ കുഴിയായി മാറി. കുഴിയിൽചാടി വാഹനങ്ങൾക്ക് കേടുപാട് ഉണ്ടാകുന്നത് വാഹന ഉടമകളെ വലിയ പ്രതിസന്ധിയിൽ ആക്കുകയാണ്. ചെറു വാഹനങ്ങളും ഓട്ടോറിക്ഷകളും ഉൾപ്പെടെ ഇതുവഴി ഓടിക്കാൻപോലും കഴിയാത്ത സ്ഥിതിയാണ്. കല്ലാനിക്കൽ സ്കൂളിന് സമീപം റോഡ് ചളിക്കുളമാണ്. സ്കൂൾ കുട്ടികളും കാൽനടക്കാരുമാണ് ഇതിന്‍റെ ദുരിതം ഏറെയും അനുഭവിക്കുന്നത്. യൂനിഫോമിലും മറ്റും ചളി തെറിക്കാതിരിക്കാൻ വാഹനം വരുമ്പോൾ കുട്ടികൾ പരക്കംപായുകയാണ്. ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ളവയുടെ അമിത ഓട്ടവും റോഡിന്‍റെ തകർച്ചക്ക് കാരണമാകുന്നുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. TDL KARIKODE കാരിക്കോട് -ആനക്കയം റൂട്ടിൽ തെക്കുംഭാഗത്ത് തകർന്ന റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.