ഹൈറേഞ്ച് എന്‍.എസ്.എസ് യൂനിയനില്‍ അധികാരത്തർക്കം

നെടുങ്കണ്ടം: ഭരണസമിതി രജിസ്ട്രാര്‍ പിരിച്ചുവിട്ടതിനെച്ചൊല്ലി ഹൈറേഞ്ച് എന്‍.എസ്.എസ് യൂനിയനില്‍ തര്‍ക്കം. അഡ്ഹോക് കമ്മിറ്റിക്ക് അധികാരം കൈമാറാതെ പഴയ ഭരണസമിതി വ്യാഴാഴ്ച രാവിലെ യൂനിയന്‍ ഓഫിസിലെത്തിയതിനെ തുടർന്നാണ്​ വാക്കേറ്റമുണ്ടായത്​. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. ആര്‍. മണിക്കുട്ടന്റെ അധ്യക്ഷതയിലുള്ള യൂനിയന്‍ ഭരണസമിതിയുടെ കാലാവധി ഏപ്രിലില്‍ അവസാനിച്ചിരുന്നു. കോവിഡ് പ്രതിസന്ധി മൂലം ഭരണസമിതി തെരഞ്ഞെടുപ്പിനുള്ള നടപടികളൊന്നും ആയിട്ടില്ല. കൂടാതെ യൂനിയന്‍ പ്രസിഡന്റ് സാമ്പത്തിക ക്രമക്കേട് കാട്ടിയെന്നും മറ്റുമുള്ള പരാതികള്‍ ജനറല്‍ സെക്രട്ടറിക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭരണസമിതി ബുധനാഴ്ച പിരിച്ചുവിട്ടതെന്നാണ് വിവരം. ബുധനാഴ്ച രാത്രി 10.30ഓടെ ഓഫിസിലെത്തിയ അഡ്ഹോക് കമ്മിറ്റിയംഗങ്ങള്‍ ചുമതലയേറ്റെടുത്ത്​ താഴിട്ട് ഓഫിസ് പൂട്ടി. ഇക്കാര്യം അറിഞ്ഞ് രാത്രി തന്നെ യൂനിയന്‍ പ്രസിഡന്റും എത്തി. പുതിയ പൂട്ട് തകര്‍ത്ത് അകത്തുകടന്ന അദ്ദേഹം ഓഫിസില്‍ ഉപവാസം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ യൂനിയന്‍ പ്രസിഡന്റിനെ അനുകൂലിക്കുന്ന കൂടുതല്‍ പേര്‍ എത്തി. രാവിലെ 10ഓടെ യോഗം ചേരാന്‍ അഡ്ഹോക് കമ്മിറ്റിയംഗങ്ങള്‍ എത്തി. എന്നാല്‍, യൂനിയന്‍ ഭാരവാഹികള്‍ ഓഫിസിലുണ്ടായിരുന്നതിനാല്‍ ഇവര്‍ അകത്തേക്ക് പ്രവേശിച്ചില്ല. പൊലീസും യൂനിയൻ പ്രസിഡന്റും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഭരണം കൈമാറാന്‍ ഒരാഴ്ച സാവകാശം വേണമെന്നും, അഡ്ഹോക് കമ്മിറ്റിയംഗങ്ങള്‍ക്ക് ഓഫിസില്‍ പ്രവേശിക്കുന്നതിന് തടസ്സമില്ലെന്നും അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഓഫിസിലെത്തിയ രണ്ട് അഡ്ഹോക് കമ്മിറ്റി അംഗങ്ങളും യൂനിയന്‍ ഭാരവാഹികളും തമ്മിലാണ് വാക്കേറ്റമുണ്ടായത്. ഇതോടെ അഡ്ഹോക് കമ്മിറ്റി യൂനിയന്‍ ഓഫിസില്‍നിന്നും ഇറങ്ങിപ്പോയി. യൂനിയന്‍ പ്രസിഡന്റ് ഓഫിസില്‍ ഉപവാസ സമരം തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.