മുല്ലക്കാനത്ത് വനത്തിൽ നിക്ഷേപിച്ചിരിക്കുന്ന മാലിന്യ കൂമ്പാരം
ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിലെ മുല്ലക്കാനത്ത് റോഡരുകിൽ വനത്തിലെ മാലിന്യനിക്ഷേപത്തിൽ നടപടിയെടുക്കാൻ പഞ്ചായത്ത് സെക്രട്ടറിയും വനംവകുപ്പും തയാറാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.
വർഷങ്ങളായി പ്രദേശവാസികൾ വനത്തിൽ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വന്യജീവികൾക്കും പ്രകൃതിക്കും ദൂഷ്യമായിരിക്കയാണ്. ഒരു വർഷം മുമ്പ് ആരോ മാലിന്യ കൂമ്പാരത്തിന് തീയിട്ടിരുന്നു. ഏകദേശം രണ്ട് ദിവസം കൊണ്ടാണ് മാലിന്യം കത്തി തീർന്ന് തീയണഞ്ഞത്. റബർ, പ്ലാസ്റ്റിക് ചെരിപ്പുകൾ, പ്ലാസ്റ്റിക് കവറുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് അഗ്നിക്കിരയായത്. വാഴത്തോപ്പ് പഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതാണ്.
പുതിയ ഭരണസമിതി മുല്ലക്കാനത്തെ മാലിന്യ കൂമ്പാരം നീക്കം ചെയ്ത് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. എന്നാൽ, പഞ്ചായത്തിന്റെ ശ്രദ്ധയിൽപെട്ടിട്ടും കുറ്റക്കാർക്കെതിരെ ഒരു നടപടിക്കും തയാറാകാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്.
മാലിന്യം നിക്ഷേപിക്കുന്നവരുടെ അഡ്രസ് വ്യക്തമാക്കുന്ന രേഖകൾ സഹിതമാണിവിടെ ഉപേക്ഷിച്ചിരിക്കുന്നത്. ലോറിക്ക് കയറ്റാനുള്ള മാലിന്യമാണ് തള്ളിയത്. വനത്തിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാവുന്ന വനംവകുപ്പും സംഭവം കണ്ടതായി നടിക്കുന്നില്ല.
പ്രദേശത്ത് സി.സി.ടി.വി കാമറ സ്ഥാപിച്ച് കുറ്റകൃത്യം തടയാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അടിയന്തരമായി മാലിന്യം നീക്കം ചെയ്ത് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ വനംവകുപ്പും പഞ്ചായത്ത് സെക്രട്ടറിയും തയാറായില്ലെങ്കിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിക്കും വനംവകുപ്പ് മന്ത്രിക്കും ജില്ല കലക്ടർക്കും പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.