കുട്ടിക്കാനം പൈൻ പ്ലാന്‍റേഷനിൽ സഞ്ചാരികൾക്ക് വിലക്ക്

പീരുമേട്: കുട്ടിക്കാനം തട്ടാത്തിക്കാനത്ത് വനം വകുപ്പിന്‍റെ പൈൻ പ്ലാന്‍റേഷനിൽ സന്ദർശകർക്ക് വിലക്ക്. ദേശീയപാത വക്കിലുള്ള പ്ലാന്‍റേഷനിൽ ദിവസേന നിരവധി സഞ്ചാരികളാണ് എത്തിയിരുന്നത്. സംരക്ഷിത വനത്തിൽ പ്രവേശിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് ബോർഡും വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. വകുപ്പിന്‍റെ റിസർച് വിഭാഗത്തിന്‍റെ കീഴിലായിരുന്നു തട്ടാത്തിക്കാനം, വളഞ്ചാങ്കാനം, പീരുമേട്, തോട്ടാപ്പുര എന്നിവിടങ്ങളിലെ പൈൻ പ്ലാന്‍റേഷനുകൾ. സംരക്ഷിത വനത്തിന് ചുറ്റും ജനവാസ കേന്ദ്രങ്ങളും പട്ടയഭൂമിയുമാണ്. തട്ടാത്തിക്കാനത്തെ പൈൻ പ്ലാന്‍റേഷനിൽ വിനോദസഞ്ചാര വികസനത്തിന് മാൻ പാർക്ക് ഉൾപ്പെടെ പദ്ധതികൾക്ക് സംസ്ഥാന ബജറ്റിൽ രണ്ടു കോടി വകയിരുത്തിയിരുന്നു. ഇതിന്‍റെ പ്രവർത്തനങ്ങൾ ആരംഭിക്കാനിരിക്കെയാണ് വനം വകുപ്പ് പ്രവേശനം വിലക്കിയത്. സംരക്ഷിത വനത്തിൽ അനുമതിയില്ലാതെ പ്രവേശിക്കുന്നത് ഒന്നു മുതൽ അഞ്ചുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന മുന്നറിയിപ്പും ബോർഡിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.