അടിമാലി പഞ്ചായത്ത് ഓഫിസിൽ വിജിലന്‍സ് പരിശോധന

അടിമാലി: ഉടമയറിയാതെ വീട്ടുനമ്പര്‍ മാറിയതും അനധികൃത കെട്ടിട നിര്‍മാണവും ഉള്‍പ്പെടെ പരാതികളില്‍ ആരംഭിച്ചു. വ്യാഴാഴ്ച രാവിലെയാണ് പരിശോധന തുടങ്ങിയത്. മുന്‍ ഭരണസമിതിയുടെ കാലത്താണ് വാളറ സ്വദേശിനിയായ വീട്ടമ്മ അറിയാതെ വ്യാജരേഖ ചമച്ച് വീട്ടുനമ്പര്‍ മാറി നല്‍കിയത്. പരാതിയുമായി പഞ്ചായത്ത് ഓഫിസിൽ എത്തിയപ്പോള്‍ ജീവനക്കാരിൽനിന്ന് ആക്ഷേപവും ഭീഷണിയും നേരിട്ടതായി പറയുന്നു. തളര്‍ന്നുവീണ വീട്ടമ്മ ആശുപത്രിയില്‍ ചികിത്സതേടി. തുടര്‍ന്ന് വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. ഇതിനിടെ ജീവനക്കാര്‍ വീട്ടുനമ്പര്‍ യഥാർഥ അവകാശിയുടെ പേരിലേക്ക് മാറ്റിയിരുന്നു. ജീവനക്കാര്‍ തന്നെ കരവും ഒടുക്കി നല്‍കി. എന്നാല്‍, താന്‍ നേരിട്ട ദുരനുഭവം മറ്റുള്ളവര്‍ക്ക് ഉണ്ടാകരുതെന്നും വ്യാജരേഖകള്‍ ചമച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും വ്യക്തമാക്കിയാണ് വീട്ടമ്മ വിജിലന്‍സില്‍ പരാതി നല്‍കിയത്. കോട്ടയം വിജിലന്‍സ് എസ്.പിയുടെ നിർദേശപ്രകാരം സി.ഐ മഹേഷിന്റെ നേതൃത്വത്തിലാണ് പരിശോധന. ടൗണിലെ അനധികൃത നിർമാണം സംബന്ധിച്ചും നിരവധി ക്രമക്കേടുകള്‍ സംബന്ധിച്ചും സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ യു.ഡി.എഫ് നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് ജൂണ്‍ ആറിനാണ് ചര്‍ച്ചക്കെടുക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.