പട്ടയഭൂമിയിലെ നിർമാണം: വ്യാപാരികൾ സമരത്തിലേക്ക്

കട്ടപ്പന: ജില്ലയിലെ പട്ടയങ്ങളും വാണിജ്യ നിര്‍മാണങ്ങളും സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടുകള്‍ക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ഇതിന്‍റെ തുടക്കമായി ജൂണ്‍ 30ന് കട്ടപ്പനയില്‍നിന്ന് കലക്ടറേറ്റിലേക്ക് ലോങ് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പട്ടയത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന ആവശ്യത്തിനല്ലാതെ ഭൂമി വിനിയോഗിച്ചതായി കണ്ടെത്തിയാല്‍ സര്‍ക്കാറിന് ഭൂമി തിരിച്ചെടുക്കാന്‍ അവകാശമുണ്ടെന്നാണ് ഹൈകോടതിടെ പുതിയ വിധി. ഭൂപതിവ് ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്താതെ ഈ പ്രശ്‌നം പരിഹരിക്കപ്പെടില്ല. തദ്ദേശ സ്ഥാപനങ്ങളുടെയും റവന്യൂ വകുപ്പിന്‍റെയും മുഴുവന്‍ അനുമതിയും വാങ്ങി നികുതിയടച്ച് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുവരെ നല്‍കി വര്‍ഷങ്ങളായി തങ്ങളുടെ ജീവനോപാധിയായി അനുഭവിച്ചുവരുന്ന വസ്തുവകകള്‍ ഒരു ഉത്തരവിലൂടെ സർക്കാർ പിടിച്ചെടുക്കുന്ന നടപടി ജനാധിപത്യവിരുദ്ധമാണ്. പട്ടയത്തിന് അര്‍ഹതയുണ്ടായിട്ടും തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട് ഇതുവരെ ലഭിക്കാത്തവര്‍ക്ക് ഹൈകോടതി വിധി ഇരുട്ടടിയായിരിക്കുകയാണ്. കേരള ഭൂമി പതിവ് ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭമെന്ന് സമിതി ജില്ല ജനറല്‍ സെക്രട്ടറി കെ.പി. ഹസന്‍, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സിബി വര്‍ക്കി, വിന്‍സന്‍റ് വി. കുര്യന്‍, ലൂക്ക ജോസഫ് എന്നിവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.