സ്വകാര്യ യാത്രക്കിടെ ഉണ്ടായ അപകടത്തിൽ തകർന്ന ജീപ്പ്
കരിമണ്ണൂർ: പൊലീസ് ജീപ്പ് സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ പൊലീസ് സേനയിൽ അമർഷം പുകയുന്നു. തൊടുപുഴ സബ് ഡിവിഷന് കീഴിലെ ഒരു സ്റ്റേഷനിലാണ് പൊലീസ് ജീപ്പ് നിരന്തരം സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് വരുന്നത്. സ്വകാര്യ ആവശ്യത്തിന് പോയ ജീപ്പ് കഴിഞ്ഞ ദിവസം ജില്ലക്ക് പുറത്ത് വെച്ച് അപകടത്തിൽപെടുകയും ജീപ്പിന് കേടുപാട് പറ്റുകയും ചെയ്തതോടെ പ്രശ്നം വഷളായി. എന്നാൽ ജീപ്പ് ഇടിച്ച കാര്യം സേനയിൽ അറിയിക്കാതെ സ്വകാര്യ വർക് ഷോപ്പിൽ കയറ്റി നന്നാക്കുകയാണ് ചെയ്തത്.
ജീപ്പിന്റെ പിറകിലെ ലൈറ്റും ബോഡിയും ഇടിയിൽ തകർന്നു പോയിരുന്നു. വൈദ്യുതി തൂണിൽ ഇടിച്ചാണ് തകർന്നത്. എന്നാൽ ഇക്കാര്യം മറച്ചുവെച്ച് റേഡിയേറ്റർ ഹോസ് തകരാർ എന്ന കാരണം പറഞ്ഞാണ് വർക് ഷോപ്പിൽ എത്തിച്ചത്. ഔദ്യോഗിക വർക്ക് ഷോപ്പുകൾ ഒഴിവാക്കി തൊടുപുഴയിൽ ഒരു സ്വകാര്യ വർക് ഷോപ്പിലാണ് വാഹനം എത്തിച്ചത് എന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടം ഉണ്ടായത്.
എസ്.എച്ച്.ഒയുടെ താമസ സ്ഥലമായ കോട്ടയം ജില്ലയിലെ വാകത്താനത്തേക്ക് പോകും വഴിയാണ് അപകടം. മേൽ ഉദ്യോഗസ്ഥന്റെ അനുമതി ഇല്ലാതെ സ്റ്റേഷനിലെ തന്നെ ഒരു പൊലീസ്‌കാരനെയും കൂട്ടിയാണ് വീട്ടിലേക്ക് ജീപ്പ് കൊണ്ടുപോയത്. ജില്ലക്ക് വെളിയിലേക്ക് പൊലീസ് ജീപ്പ് കൊണ്ടുപോകണമെങ്കിൽ ജില്ല പൊലീസ് മേധാവിയുടെ അനുമതി ആവശ്യമാണ്. എന്നാൽ ഇതൊന്നും പാലിക്കാതെയാണ് പൊലീസ് ജീപ്പ് ഓടിക്കാൻ അനുമതി ഇല്ലാത്ത ഉടുമ്പന്നൂർ സ്വദേശി ആയ പൊലീസുകാരനെയും കൂട്ടി വീട്ടിലേക്ക് സവാരി നടത്തിയത്. സംഭവത്തെ കുറിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയതിനാൽ നടപടി ഉണ്ടായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.