തൊടുപുഴ സ്വകാര്യ ബസ്സ്റ്റാൻഡിൽ സാമൂഹികവിരുദ്ധ ശല്യം

തൊടുപുഴ: നഗരത്തിലെ സ്വകാര്യ ബസ്സ്റ്റാൻഡിൽ സാമൂഹികവിരുദ്ധരുടെ ശല്യം വർധിച്ചതായി പരാതി. ബസ്സ്റ്റാൻഡിലെത്തുന്ന യാത്രക്കാരും വ്യാപാരികളും ഇതുമൂലം ഏറെ പ്രയാസപ്പെടുകയാണ്. വിഷയം നിരവധിതവണ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതിയുണ്ട്. സ്റ്റാൻഡ് പരിസരത്തെ പല വ്യാപാരശാലകളുടെയും പ്രവേശന കവാടങ്ങളും പടിക്കെട്ടുകളും മദ്യപാനികൾ സ്ഥിരം താവളമാക്കിയിരിക്കുകയാണ്. സ്റ്റാന്‍റിനടുത്ത് കെട്ടിടങ്ങളുടെ ആളൊഴിഞ്ഞ ഭാഗങ്ങളിൽ പട്ടാപ്പകൽ പരസ്യമായി മദ്യപാനം നടന്നിട്ടും അധികൃതർ ഇടപെടുന്നില്ല. മദ്യപിച്ചശേഷം കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും അവിടെത്തന്നെ ഉപേക്ഷിച്ചിട്ട് പോകുകയാണ്. ഇവർ തമ്മിലുള്ള വാക്കുതർക്കങ്ങൾ പലപ്പോഴും കൈയേറ്റങ്ങൾക്കും സംഘർഷത്തിനും കാരണമാകുന്നു. പാർസൽ വാങ്ങി ബസിനകത്തും പുറത്തും നിന്ന് കഴിക്കുന്നവർ ഭക്ഷണം പൊതിഞ്ഞുകൊടുക്കുന്ന കടലാസുകളും കവറും അവശിഷ്ടങ്ങളും സ്റ്റാൻഡിൽ അലക്ഷ്യമായി നിക്ഷേപിക്കുന്നത് മാലിന്യപ്രശ്നത്തിനും ഇടയാക്കിയിട്ടുണ്ട്. കാക്കകളും തെരുവുനായ്ക്കളും കടിച്ചുവലിച്ച് ഇവ അങ്ങിങ്ങായി കൊണ്ടിടുന്നതിനാൽ പല ഭാഗങ്ങളും വൃത്തിഹീനമാണെന്നും വ്യാപരികൾ പറയുന്നു. സ്റ്റാൻഡിൽ പൊലീസ് എയ്ഡ്പോസ്റ്റ് ഉണ്ടെങ്കിലും ഇത്തരം കാര്യങ്ങൾ നേരിട്ട് സ്റ്റേഷനിൽ അറിയിക്കാനാണത്രെ നിർദേശം. മുമ്പ് വിഷയം പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടാകാത്തത് സാമൂഹികവിരുദ്ധർക്ക് സൗകര്യമാകുന്ന അവസ്ഥയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.