ഡോക്ടറും മരുന്നുമില്ല; മാങ്കുളത്ത് വളർത്തുമൃഗങ്ങൾ ചത്തുവീഴുന്നു

അടിമാലി: ഡോക്ടറും മരുന്നുകളും ഇല്ലാതായതോടെ മാങ്കുളത്ത് വളർത്തുമൃഗങ്ങൾ ചത്തുവീഴുന്നു. ജില്ലയിലെ ഏറ്റവും അവികസിത പഞ്ചായത്തായ മാങ്കുളത്തെ മൃഗാശുപത്രിയിലാണ് ഡോക്ടറും മരുന്നും ഇല്ലാത്തത്. ഒരു മാസത്തിനിടെ നാല് ആടുകൾ ഉൾപ്പെടെ പത്തിലേറേ വളർത്തുമൃഗങ്ങളാണ് ചത്തത്. ജില്ലയിലെ ഏറ്റവും തിരക്കേറിയ മൃഗാശുപത്രികളിലൊന്നാണ് മാങ്കുളം. ക്ഷീര കർഷകർ കൂടുതലുള്ളതും മാങ്കുളത്താണ്. ഡോക്ടർ ഇല്ലാത്തതിനാൽ രണ്ടുമാസമായി രാത്രികാല പ്രവർത്തനം മുടങ്ങിയിരിക്കുകയാണ്. ഇവിടെനിന്ന് 30 കിലോമീറ്റർ അകലെയാണ് വേറെ മൃഗാശുപത്രിയുള്ളത്. ഇതുമൂലം മൃഗങ്ങളെ വളർത്തുന്നവർ കടുത്ത പ്രതിസന്ധിയിലാണ്. രണ്ട് വർഷം മുമ്പ് അജ്ഞാത രോഗം വന്ന് അമ്പതിലേറെ കറവപ്പശുക്കൾ ചത്തിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. തുടർന്നാണ് മൃഗഡോക്ടറെ നിയമിച്ചത്. നാല് മാസം മുമ്പ് ഈ ഡോക്ടറും പോയതോടെ വീണ്ടും മൃഗാശുപത്രി അനാഥമായി. മൃഗാശുപത്രി മുഖേന പഞ്ചായത്ത് നടത്തുന്ന പദ്ധതി വിഹിത പ്രവർത്തനങ്ങളും മുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.