എ.ഐ ചിത്രം
അശാസ്ത്രീയ വൈദ്യുതി നിയന്ത്രണത്തിൽ സംഘടനകളും പൊതുജനവും രംഗത്ത്
കൊച്ചി: രാത്രിയും പകലും ചുട്ടുപൊള്ളുന്ന ചൂട്. അതിനിടെ കറന്റിന്റെ ഒളിച്ചുകളി. രാത്രികാല വൈദ്യുതി നിയന്ത്രണത്തിൽ സഹികെട്ട് ജനം. അസാധാരണ പവർ കട്ടിൽ പ്രതിഷേധം കനക്കുകയാണ്. അധികാരികളുടെ ആസൂത്രണമില്ലായ്മയും ദീർഘവീക്ഷണക്കുറവും വരുത്തിവെച്ച ദുരിതമാണ് ഇപ്പോൾ അനുഭവിക്കേണ്ടിവരുന്നതെന്ന പരാതി സാധരണക്കാർക്കിടയിൽ ശക്തമാകുന്നു. ജില്ലയുടെ പല ഭാഗത്തും അശാസ്ത്രീയ വൈദ്യുതി നിയന്ത്രണത്തിനെതിരെ സംഘടനകളും പൊതുജനങ്ങളും രംഗത്തെത്തി.
രാത്രി മുന്നറിയിപ്പില്ലാതെയാണ് ഓരോ പ്രദേശത്തും രണ്ടും മൂന്നും തവണ പവർകട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. ചൂട് ഉയർന്നതോടെ ഫാനും എ.സിയും പ്രവർത്തിപ്പിക്കാതെ ഉറങ്ങാനാവാത്ത അവസ്ഥയാണ്. ഈ സമയത്താണ് ഏറെനേരം വൈദ്യുതി മുടക്കം അനുഭവപ്പെടുന്നത്.
പകൽ സമയങ്ങളിലും പലവിധ കാരണങ്ങളാൽ വൈദ്യുതി മുടങ്ങുന്നുണ്ടെങ്കിലും രാത്രികാലങ്ങളിലെ നിയന്ത്രണമാണ് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുന്നത്. പലയിടങ്ങളിലും രാത്രിയും പവർകട്ടിന് പുറമേ വൈദ്യുതി തടസ്സമുണ്ടാകാറുണ്ട്.
രാത്രി ഒന്നിലധകം തവണ വൈദ്യുതി മുടങ്ങുന്നതോടെ വയോധികരും കൊച്ചുകുട്ടികളും രോഗികളുമാണ് കൂടുതൽ വലയുന്നത്. മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നതിനാൽ പലർക്കും ആവശ്യത്തിന് കുടിവെള്ളം ശേഖരിക്കുന്നതും അടുക്കളയിലെ വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതുമടക്കം മതിയായ മുൻകരുതലെടുക്കാനും കഴിയുന്നില്ല.
ചില പ്രദേശങ്ങളിൽ പവർ കട്ടിന്റെ സമയം കഴിഞ്ഞാലും വൈദ്യുതി ഏറെനേരം നിലക്കുന്നതായി ജനങ്ങൾ പറയുന്നു. ഇടക്കിടെ വൈദ്യുതി മുടങ്ങുന്നത് കച്ചവട സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും ആശുപത്രികൾ പോലുള്ള പൊതുസ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അടിക്കടി വൈദ്യുതി മുടങ്ങുന്നത് എ.സി പോലുള്ള ഉപകരണങ്ങളുടെ തകരാറിന് കാരണമാകുന്നതായും പറയുന്നു.
വൈദ്യുതി നിയന്ത്രണം മൂലം വിദ്യാർഥികളും വീടുകളിലിരുന്ന് ജോലി ചെയ്യുന്നവരും ഏറെ ബുദ്ധിമുട്ടുന്നു. പവർ കട്ടിന്റെ മറവിൽ കെ.എസ്.ഇ.ബി അധികൃതർ അധികസമയം വൈദ്യുതി മുടക്കം ഏർപ്പെടുത്തുന്നെന്ന പരാതിയുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലും പൊതുജനങ്ങളും കെ.എസ്.ഇ.ബി ജീവനക്കാരും തമ്മിൽ വാക്കുതർക്കും കൈയ്യാങ്കളിയുമുണ്ടായി.
പരാതി പറയാൻ വിളിച്ചാൽ ജീവനക്കാർ ഫോണെടുക്കുന്നില്ലെന്നും തകരാറുകൾ ശ്രദ്ധയിൽപെടുത്തിയാൽ യഥാസമയം പരഹരിക്കുന്നില്ലെന്നുമാണ് ജനങ്ങളുടെ പരാതി. എന്നാൽ, സർക്കാർ നിശ്ചയിച്ചതിനപ്പുറമുള്ള നിയന്ത്രണങ്ങൾ ഒരിടത്തും ഏർപ്പെടുത്തിയിട്ടില്ലെന്നാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ വിശദീകരണം. ചില സ്ഥലങ്ങളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് തകരാറുകൾ പരിഹരിക്കുന്നത് വൈകാൻ കാരണമായിട്ടുണ്ട്.
തുടർച്ചയായ വൈദ്യുതി മുടക്കത്തിൽ പ്രകോപിതരായി കഴിഞ്ഞദിവസം തൃപ്പൂണിത്തുറ എരൂർ കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിൽ അതിക്രമിച്ച് കയറി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഏഴുപേർക്കെതിരെ കേസെടുത്തിരുന്നു. വൈദ്യുതി മുടക്കത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസങ്ങളിൽ പലയിടത്തും കെ.എസ്.ഇ.ബി ഓഫിസുകളിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മാർച്ച് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.