തൃക്കാക്കര നഗരസഭയിലെ അലമാരകൾ കുത്തിപ്പൊളിച്ച സംഭവം; വിവാദ ഫയലുകൾ കടത്തിയതായി സൂചന
കാക്കനാട്: തൃക്കാക്കര നഗരസഭയിലെ പൊതുമരാമത്ത് വിഭാഗം ഓഫിസിലെ അഞ്ച് അലമാരകൾ കുത്തിത്തുറന്ന് ബിൽഡിങ് പെർമിറ്റുകൾ സംബന്ധിച്ച സ്കെച്ചും പ്ലാനുകളുമടക്കമുള്ള ഫയലുകൾ കടത്തിയതിൽ ദുരൂഹത. അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ കാബിനുള്ളിൽനിന്നുപോലും നിർണായക ഫയലുകൾ പലതും കടത്തി. ഓൺലൈൻ സംവിധാനം നിലവിൽവരുംമുമ്പുള്ള കെട്ടിടനിർമാണ പെർമിറ്റുകളും അനുബന്ധ ഫയലുകളും സൂക്ഷിച്ചിരുന്ന അലമാരകൾ തിരഞ്ഞുപിടിച്ച് അവ മാത്രം കുത്തിപ്പൊളിച്ചതിനുപിന്നിൽ ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അവധിദിവസമായ ഞായറാഴ്ചയും പൊതുമരാമത്ത് എൻജിനീയറിങ് വിഭാഗത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള ബലക്ഷയമുള്ള കെട്ടിടത്തിൽ എയർ കണ്ടീഷനുകൾ ഫിറ്റുചെയ്യുന്ന പ്രവൃത്തികൾ നടന്നുവരികയാണ്. ഭിത്തി തുളക്കാൻ ഡ്രില്ലിങ് മെഷിനുകൾ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ഉയർന്ന ശബ്ദം മുതലാക്കിയാണ് അലമാരകൾ പൊളിച്ചത്. ഇരുമ്പ് അലമാരകൾ പൊളിക്കുന്ന ശബ്ദം താഴെയുള്ള കച്ചവട സ്ഥാപനങ്ങളിലുള്ളവർപോലും അറിഞ്ഞിട്ടില്ല. അലമാരയിൽ സൂക്ഷിച്ചിരുന്ന നിർണായക ഫയലുകളിൽ പലതും വാരിവലിച്ച് പരിശോധിച്ചനിലയിലാണ്. ഓഡിറ്റ് ഒബ്ജക്ഷനും വിജിലൻസ് പരിശോധനയും ഭയന്ന് ക്രമക്കേടുകൾക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർതന്നെ ഫയൽ കടത്തിക്കൊണ്ടുപോയതാണെന്ന ആരോപണവും ശക്തമാണ്.
ശ്രദ്ധയിൽപെട്ടിട്ടും അന്നേദിവസം പരാതി നൽകിയില്ല
പൊതുമരാമത്ത് എൻജിനീയറിങ് വിഭാഗം ഓഫിസിലെ അഞ്ച് അലമാരകൾ കുത്തിപ്പൊളിച്ച സംഭവം ശ്രദ്ധയിൽപെട്ടിട്ടും നഗരസഭയിൽനിന്ന് വിളിപ്പാടകലെയുള്ള തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അസി. എക്സിക്യൂട്ടീവ് എൻജിനീയർ തിങ്കളാഴ്ച പരാതി നൽകിയില്ല. സംഭവം വിവാദമായതോടെ ചൊവ്വാഴ്ച രാവിലെയാണ് പരാതി നൽകിയത്. വിവാദങ്ങൾ കെട്ടടങ്ങാത്ത തൃക്കാക്കര നഗരസഭയിലെ അലമാരകൾ കുത്തിത്തുറന്ന് ഫയലുകൾ കടത്തിയ സംഭവം വരുംദിവസങ്ങളിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തും.
പൊലീസ് അന്വേഷണം തുടങ്ങി
തൃക്കാക്കര നഗരസഭയിലെ അലമാരകൾ കുത്തിപ്പൊളിച്ച സംഭവത്തിൽ തൃക്കാക്കര പൊലീസ് അന്വേഷണം തുടങ്ങി.സംഭവം നടന്ന ഞായറാഴ്ച നഗരസഭയിൽ എയർ കണ്ടീഷനുകൾ സ്ഥാപിക്കാൻ പ്രവൃത്തിചെയ്ത ജോലിക്കാരെയും അന്നേദിവസം അവിടെയുണ്ടായിരുന്ന നഗരസഭ ജീവനക്കാരെയും പൊലീസ് ചാദ്യംചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.