മോഷ്ടാക്കൾ തോട്ടക്കാട്ടുകരയുടെ ഉറക്കം കെടുത്തുന്നു

ആലുവ: മോഷ്ടാക്കളും സാമൂഹികവിരുദ്ധരും തോട്ടക്കാട്ടുകരയുടെ ഉറക്കം കെടുത്തുന്നു. ഏതാനും മാസങ്ങളായി മോഷ്ടാക്കളുടെ ശല്യം മേഖലയിൽ വർധിച്ചിരിക്കുകയാണ്. മോഷണത്തേക്കാൾ കൂടുതൽ മോഷണശ്രമങ്ങളാണ് നടന്നിട്ടുള്ളത്. കഴിഞ്ഞ ദിവസം തോട്ടക്കാട്ടുകര അക്വഡക്ടിന് സമീപം നടന്ന മോഷണശ്രമങ്ങളാണ് ഏറ്റവും ഒടുവിലത്തേത്.

നാല് വീട്ടിലാണ് മോഷണശ്രമമുണ്ടായത്. വീട് കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകയറിയത്. നാലാമത്തെ വീട് കുത്തിത്തുറക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാർ ഉണർന്നതോടെ പ്രതികൾ കടന്നുകളഞ്ഞു. കുത്തിത്തുറന്ന വീടുകളിൽ ആളുകൾ ഉണ്ടായില്ലെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല.

ഒ.എസ്.എ ലെയിനിൽ സിൽ വീട്ടിൽ വി.വി. അബ്ദുൽ അസീസ്, ഹാപ്പി ലെയിൻ ലത നിലയത്തിൽ പി.എൻ. നീലകണ്ഠൻ പിള്ള, ആട്ടച്ചിറ വീട്ടിൽ ഗോപിനാഥൻ നായർ എന്നിവരുടെ വീടുകളിലാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. അസീസിന്‍റെയും നീലകണ്ഠന്‍റെയും വീടുകൾ വാടകക്കാർ ഒഴിഞ്ഞതിനെ തുടർന്ന് പൂട്ടിക്കിടക്കുകയായിരുന്നു. ഗോപിനാഥൻ കുടുംബസമേതം മൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിന് പോയിരിക്കുകയായിരുന്നു. ഒ.എസ്.എ ലെയിൻ പയ്യപ്പിള്ളി വീട്ടിൽ പോളി സ്റ്റാൻലിയുടെ വീട് കുത്തിത്തുറക്കാൻ ശ്രമിക്കുന്നതിനിടെ ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നതോടെ മോഷ്ടാക്കൾ കടന്നുകളഞ്ഞു. ഗോപിയുടെ വീടിനകത്തെ അലമാര ഉൾപ്പെടെ കുത്തിത്തുറന്ന് വസ്ത്രങ്ങൾ വാരിപുറത്തിട്ടിട്ടുണ്ട്. സ്വർണവും പണവും ഉൾപ്പെടെ വിലപിടിപ്പുള്ളതൊന്നും വീട്ടിൽ സൂക്ഷിക്കാതിരുന്നത് വീട്ടുകാർക്ക് അനുഗ്രഹമായി.

ഒന്നര മാസം മുമ്പ് തോട്ടക്കാട്ടുകരയുടെ മറ്റൊരു ഭാഗത്തും ഇത്തരത്തിൽ മോഷണശ്രമങ്ങൾ നടന്നിരുന്നു. സംഭവങ്ങൾക്ക് പിന്നിൽ അക്വഡക്ടിൽ തമ്പടിക്കുന്ന സാമൂഹികവിരുദ്ധരാണെന്ന ആക്ഷേപം നാട്ടുകാർ ഉന്നയിക്കുന്നുമുണ്ട്. അക്വഡക്ട് കേന്ദ്രീകരിച്ച് ലഹരിപദാർഥങ്ങളുടെ വിൽപനയും ഉപയോഗവും വ്യാപകമാണ്. പല സ്ഥലങ്ങളിൽനിന്നുള്ളവരാണ് ഇവിടെ ലഹരി വാങ്ങാനും വിൽക്കാനും എത്തുന്നത്. നാട്ടുകാർ പലവട്ടം പൊലീസിലും എക്സൈസിലും പരാതി നൽകിയെങ്കിലും ലഹരി മാഫിയ ഇതുവരെ അക്വഡക്ട് വിട്ടുപോയിട്ടില്ല. കഴിഞ്ഞ ദിവസം കവർച്ചശ്രമം നടന്ന നാല് വീടും അക്വഡക്ടിനോട് ചേർന്നുള്ളവയാണ്. പകൽ പൂട്ടിക്കിടക്കുന്ന വീട് കണ്ടുവെച്ച ശേഷം രാത്രിയിൽ കുത്തിത്തുറക്കുന്നതാണെന്നാണ് സംശയം. തോട്ടക്കാട്ടുകരയിലെ ചില വീടുകളുടെ മതിലിൽ ചുവപ്പ് മഷിയിൽ എക്സ് മാർക്ക് ചെയ്തത് നാട്ടുകാരിൽ ആശങ്ക ഉണർത്തിയിട്ടുണ്ട്. എക്സിന് പുറമെ ഡോട്ടും ഉണ്ട്.

അര ഡസനോളം വീടുകളുടെ മതിലുകളിലാണ് മാർക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് നാട്ടുകാരെ ഭീതിയിലാഴ്ത്താനുള്ള ശ്രമമാണെന്നും സംശയിക്കുന്നു.

ജെന്‍റ്സ് ബ്യൂട്ടിപാർലറിൽ മോഷണം; യു.പി സ്വദേശി

അറസ്റ്റിൽ

ആലങ്ങാട്: ജെന്‍റ്സ് ബ്യൂട്ടിപാർലറിൽ മോഷണം നടത്തിയ ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ. ഉത്തർപ്രദേശ് ഹരിയാന വില്ലേജ് സ്വദേശി മുഹമ്മദ് റിയ്യാൻ (23) എന്നയാളെയാണ് ആലങ്ങാട് പൊലീസ് മുംബൈയിൽനിന്ന് അറസ്റ്റ് ചെയ്തത്.

വെളിയത്തുനാട് തടിക്കക്കടവ് ഭാഗത്തുള്ള ജെന്‍റ്സ് ബ്യൂട്ടി പാർലറിൽനിന്ന് കഴിഞ്ഞ ആഴ്ച മസാജർ, ഹെയർ ഡ്രയർ, ഹെയർ റെയ്സർ, ലോക്കറും അതിൽ സൂക്ഷിച്ചിരുന്ന 30,000 രൂപയും അടക്കം 43,000 രൂപയുടെ സാധനങ്ങളാണ് ഇയാൾ കവർച്ച നടത്തിയത്. തുടർന്ന് നാടുവിട്ട് പോവുകയായിരുന്നു. അന്വേഷണത്തിൽ പ്രതി മുംബൈയിലാണെന്ന് കണ്ടെത്തി അന്വേഷണ സംഘം അവിടെയെത്തി പിടികൂടുകയായിരുന്നു.

ഇൻസ്പെക്ടർ കെ.ജെ. പീറ്റർ, സബ് ഇൻസ്പെക്ടർമാരായ മുഹമ്മദ് ബഷീർ, പി.കെ. സലിം, എസ്.സി.പി.ഒ നൗഫൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Thieves disturb the sleep of the thottakattukara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.