ബോട്ട് സുരക്ഷയുമായി ബന്ധപ്പെട്ട് കലക്ടർ എൻ.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയിൽ
ചേർന്ന യോഗം
കൊച്ചി: ജില്ലയിലെ യാത്ര, വിനോദയാത്ര ബോട്ടുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലതലത്തിലും താലൂക്കുതലത്തിലും നിരീക്ഷണ സമിതികൾ രൂപവത്കരിക്കാൻ തീരുമാനം. ജില്ലയിൽ സർവിസ് നടത്തുന്ന ബോട്ടുകളുടെ സുരക്ഷ സംബന്ധിച്ച് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കലക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
നിരീക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ജലയാനങ്ങളിലും സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കും. ഇതിന്റെ ഭാഗമായി എല്ലാ ബോട്ടുകളിലും നേരിട്ട് പരിശോധന നടത്തുകയും സുരക്ഷ നടപടികൾ വിലയിരുത്തുകയും ചെയ്യും.
ജില്ല ടൂറിസം പ്രമോഷൻ കൗൺസിലായിക്കും ജില്ലതല നിരീക്ഷണ സമിതിയുടെ നോഡൽ ഓഫിസർ. തഹസിൽദാർമാരാണ് താലൂക്കുതല നിരീക്ഷണ സമിതിയുടെ നോഡൽ ഓഫിസർ.റവന്യൂ ഡിവിഷൻ ഓഫിസർമാർ താലൂക്കുതല നിരീക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. സമിതികൾ എത്രയും വേഗത്തിൽ രൂപവത്കരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ല ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടർ ഉഷ ബിന്ദുമോൾ, കൊച്ചി സിറ്റി, എറണാകുളം റൂറൽ പൊലീസ് മേധാവിമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടർ, കൊച്ചി കോർപറേഷൻ സെക്രട്ടറി, ജില്ല അഗ്നിരക്ഷ ഓഫിസർ, കേരള ഷിപ്പിങ് ആൻഡ് ഐലൻഡ് നാവിഗേഷൻ മാനേജിങ് ഡയറക്ടർ, സ്റ്റേറ്റ് വാട്ടർ സർവിസ് ഓഫിസർ, ദുരന്തനിവാരണ അതോറിറ്റി ജീവനക്കാർ, ബോട്ട് ഉടമകൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.