മട്ടാഞ്ചേരി: രണ്ട് മാസമായി കൊച്ചിയിലെ റേഷൻ വ്യാപാരികൾക്ക് വേതനം ലഭിക്കുന്നില്ല. മൂന്നാം മാസത്തിലേക്ക് കടന്നിട്ടും എപ്പോൾ ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
റേഷനിങ് ഓഫിസിൽനിന്ന് കൃത്യമായ കണക്കുകൾ ട്രഷറിയിലേക്ക് കൈമാറിയാലേ ഇവിടെനിന്ന് വ്യാപാരികളുടെ വേതനം അനുവദിക്കൂ. ചെറിയ പിശകുണ്ടെങ്കിൽ പോലും നിരസിക്കപ്പെടുമെന്നിരിക്കെ അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. വേതനം ലഭിക്കാത്തത് മൂലം പല കടകളിലെയും സഹായികൾക്ക് കൂലി നൽകാൻ കഴിയാത്ത സാഹചര്യമാണ്.
ഇതിന് പുറമേ ഏഴ് മാസമായി സൗജന്യ റേഷൻ കിറ്റ് വിതരണത്തിന് നൽകേണ്ട കമീഷനും നൽകിയിട്ടില്ല. അഞ്ച് രൂപയാണ് ഒരു കിറ്റിന് വ്യാപാരികൾക്ക് നൽകാമെന്ന് സമ്മതിച്ചിട്ടുള്ളത്.
അത് പോലും യഥാസമയം ലഭിക്കാത്ത അവസ്ഥയാണെന്നും വ്യാപാരികൾ പരാതിപ്പെടുന്നു. റേഷൻ വ്യാപാരികളെ സൗജന്യ കോവിഡ് വാക്സിൻ നൽകേണ്ടവരുടെ ലിസ്റ്റിൽ പരിഗണിക്കാതിരുന്നതിലും വ്യാപാരികൾക്കിടയിൽ പ്രതിഷേധമുണ്ട്.
വേതനം അടിയന്തരമായി നൽകാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ട്രഷറി ഉപരോധം അടക്കമുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ കൊച്ചി സിറ്റി പ്രസിഡൻറ് കെ.കെ. കുഞ്ഞച്ചൻ, സെക്രട്ടറി സി.എ ഫൈസൽ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.